1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2017

അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ഒരേ താളവട്ടത്തില്‍ തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്ന വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളെ ത്രസിപ്പിക്കുന്ന മനോഹരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി പുന്നമടക്കായലിന്റെ തീരത്ത് എന്ന പോലെ റഗ്ബിയിലെ ഡ്രേക്കോട്ട് തടാകത്തിന്റെ കരയിലെത്തുന്ന ജനസഹസ്രങ്ങളുടെ ആവേശവും ആനന്ദവും അതിരില്ലാതെ ആകാശത്തോളും ഉയരുന്ന അപൂര്‍വ സൗഭാഗ്യത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിന് യു.കെ മലയാളികള്‍ക്ക് യുക്മയുടെ നേതൃത്വത്തില്‍ അവസരം ഒരുക്കുന്നത് തികച്ചും സൗജന്യമായിട്ടാണ്. അര ലക്ഷത്തോളും പൗണ്ട് ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഈ ഇവന്റ് തീര്‍ത്തും സൗജന്യമായി ആസ്വദിക്കുന്നതിന് അവസരം ഒരുക്കുക എന്ന നിലപാട് സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന് യുക്മയുടെ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ നല്‍കിവരുന്ന അകമഴിഞ്ഞ പിന്തുണയാണെന്ന് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗ്ഗീസ് എന്നിവര്‍ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യോര്‍ക്ക്‌ഷെയര്‍ റോതര്‍ഹാമിലെ നീലഗിരീസ് റെസ്റ്റോറന്റ് ഗ്രൂപ്പ്, അലൈഡ് മോര്‍ട്ട്‌ഗേജസ്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ഗര്‍ഷോം ടി.വി ചാനല്‍, സ്വയം പ്രോപ്പര്‍ട്ടീസ്, പ്രൈം കെയര്‍ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് യു.കെ മലയാളികളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാന്‍ പോകുന്ന ഈ വള്ളംകളി മത്സരത്തിന് പിന്തുണയുമായെത്തുന്നത്.

ഓപ്പണ്‍ എയര്‍ പ്രോഗ്രാമുകള്‍ പൊതുവേ വലിയ ഹാളുകളില്‍ നടക്കുന്ന പരിപാടികളേക്കാള്‍ ചെലവ് കുറഞ്ഞവ ആവേണ്ടതാണ്. എന്നാല്‍ വള്ളംകളി മത്സരവും അതിനോട് അനുബന്ധമായി നടക്കുന്ന കാര്‍ണിവലുമൊക്കെ നടത്തുന്നതിന് ആവശ്യമായ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്. ചെലവ് ഇത്രയധികമായി വര്‍ദ്ധിക്കുന്നതിന് ഇതും ഒരു കാരണമായി.

ഇവന്റ് നടക്കുന്ന ഡ്രേക്കോട്ട് വാട്ടറും ചുറ്റുമുള്ള പാര്‍ക്കും 650 ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ളതാണ്. നിരവധി ഓപ്പണ്‍ സ്‌പേസുകളുള്ള ഈ പാര്‍ക്കില്‍ പതിനയ്യായിരത്തിലധികം ആളുകള്‍ എത്തിച്ചേര്‍ന്നാല്‍ പോലും തിരക്ക് ഉണ്ടാവാതെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുക സാധ്യമാണ്. 2000ല്പരം പാര്‍ക്കിങ് സ്‌പേസുകളും മിനിബസ്, കോച്ച് എന്നിവ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. വള്ളംകളിയില്‍ പങ്കെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാണികളായെത്തുന്നതിനും ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ക്കിങിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. കൂടാതെ കുട്ടികളുടെ പ്ലേ ഗ്രൗണ്ട്, സൈക്ലിങ് നടത്തുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍, വെറുതെ നടക്കുന്നതിനോ ഓടുന്നതിനോ താത്പര്യമുള്ളവര്‍ക്ക് അഞ്ച് മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് തടാകത്തിനു ചുറ്റുമുണ്ട്. ഇത്രയും വിശാലമായ സൗകര്യങ്ങളുണ്ടെങ്കിലും യു.കെയിലെ പ്രമുഖ വാട്ടര്‍ കമ്പനിയായ സെവേന്‍ ട്രന്റിന്റെ ഉടമസ്ഥതയിലുള്ള ഡ്രേക്കോട്ട് പാര്‍ക്ക് ഇവന്റ് നടത്തിപ്പിനായി മിതമായ നിരക്കിലാണ് വിട്ട് നല്‍കിയിരിക്കുന്നത്.

ഇവന്റുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചെലവ് ഉണ്ടായിട്ടുള്ളത് വള്ളംകളി മത്സരങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള എന്ന എന്റര്‍ടെയിന്റ്‌മെന്റ് കമ്പനിയുമായിട്ടാണ്. കാരണം സംഘാടകസമിതിയുടെ ആദ്യ തീരുമാനം അനുസരിച്ച് നെഹ്‌റു ട്രോഫി മത്സരങ്ങളുടെ മാതൃകയില്‍ 16 ടീമുകളെ പങ്കെടുപ്പിച്ച് നാല് ഹീറ്റ്‌സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും എന്ന നിലയില്‍ എട്ട് റേസുകള്‍ ആയിരുന്നു. എന്നാല്‍ മത്സരമാണെന്ന് പ്രഖ്യാപിച്ചതോടെ യു.കെയിലെമ്പാടുമുള്ള മലയാളികള്‍ അരയുംതലയും മുറുക്കി ആവേശത്തോടെ ടീമുകള്‍ സംഘടിപ്പിക്കുന്നതിന് കളത്തിലിറങ്ങുകയായിരുന്നു. എങ്ങനെയെങ്കിലും 16 ടീമുകളെ എങ്കിലും പങ്കെടുപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നിടത്തു നിന്നും 22 ടീമുകള്‍ ആണ് ഒറ്റയടിയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇനിയും ടീമുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന താത്പര്യവുമായി പലരും എത്തിയിരുന്നുവെങ്കിലും 20 അംഗ ടീം ലിസ്റ്റ് നല്‍കുവാന്‍ സാധിക്കാതായതോടെയാണ് 22 ടീമുകളായി ഒതുങ്ങിയത്. കൂടാതെ മത്സരം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പലരും നാട്ടില്‍ അവധിയ്ക്ക് പോകുന്നതിന് ഫാമിലിയായി ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തതും ടീമുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ടീം രജിസ്‌ട്രേഷന് ശ്രമിച്ച പലരെയും പിന്നോട്ട് വലിച്ചതും 20 അംഗ ടീമിനെ എത്തിക്കുന്നതിനുള്ള തടസ്സമായിരുന്നു. 16 ടീമുകളും 8 റേസുകളും എന്ന മത്സരക്രമം അനുസരിച്ചുള്ള ഉടമ്പടിയാണ് കമ്പനിയുമായി ആദ്യം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ആദ്യമായി വള്ളംകളി നടത്തുമ്പോള്‍ പങ്കെടുക്കണമെന്ന താത്പര്യത്തോട് കൂടി മുന്നോട്ട് കടന്നുവന്ന ഒരു ടീമിനേയും മടക്കി അയയ്‌ക്കേണ്ടതില്ലെന്ന ഐതിഹാസികമായ തീരുമാനമാണ് സംഘാടകസമിതി കൈക്കൊണ്ടത്. എന്നാല്‍ 22 ടീമുകളെ പങ്കെടുപ്പിക്കുമ്പോള്‍ 8 റേസുകളിലായി മത്സരം നടത്തുക എന്നുള്ളത് പ്രായോഗികമല്ല. ഒരു പ്രാഥമിക റൗണ്ട് മത്സരത്തിലൂടെ മാത്രമേ അവസാന 16 ടീമുകളെ തെരഞ്ഞെടുക്കാനാവൂ. 6 റേസുകള്‍ കൂടി ഇതിനായി കൂടുതല്‍ നടത്തേണ്ടി വരും. അങ്ങനെ തന്നെ നോക്കിയാല്‍ ആകെ 14 റേസ് ഇപ്പോഴത്തെ അവസ്ഥയിലുണ്ട്. എന്നാല്‍ ഇത്രയുമായ സാഹചര്യത്തില്‍ എല്ലാ ടീമുകള്‍ക്കും മൂന്ന് റേസുകളില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുവാന്‍ സാധിക്കുമോ എന്നുള്ള സാധ്യതയും സംഘാടക സമിതി ആരായുന്നുണ്ട്. എല്ലാ ടീമുകള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. പുതിയ നിര്‍ദ്ദേശം ഇവന്റ് കമ്പനി കൂടി സമ്മതിച്ചാല്‍ ആകെ 18 റേസുകള്‍ മത്സരത്തിലുണ്ടാവും. 8 റേസുകള്‍ നടത്താനിരുന്നതില്‍ നിന്നും അതിന്റെ എണ്ണം 18 ആയി ഉയരുമ്പോള്‍ ചെലവ് ഉയരുന്നതിന്റെ കണക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ വള്ളംകളിയേയും കേരളീയ സംസ്‌ക്കാരത്തെയും ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സമയം ആസ്വദിക്കുന്നതിന് അവസരം ഒരുക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു.

ഇവന്റ് നടക്കുന്ന ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കിലെ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ വളരെ കര്‍ശനമാണ്. സെവേന്‍ ട്രെന്റ് കുടിവെള്ള വിതരണ കമ്പനി കൂടി ആയതിനാല്‍ ഡ്രേക്കോട്ട് തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച് അതിനായി ഉപയോഗിക്കുന്നതാണ്. ബോട്ടിങ്, ഫിഷിങ് തുടങ്ങി അവിടെ അനുവദനീയമായ കാര്യങ്ങള്‍ക്ക് മാത്രമേ വെള്ളത്തില്‍ ഇറങ്ങുന്നതിന് സാധിക്കുകയുള്ളൂ. മാത്രവുമല്ല തടാകത്തിലേയ്ക്ക് കുട്ടികള്‍ ഒന്നും വലിച്ചെറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഇവന്റ് ദിവസം പ്രത്യേക സെക്യൂരിറ്റി ഉടമസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പാര്‍ക്കിങ് അറ്റന്റുമാര്‍, ക്ലീനിങ് അറ്റന്റേഴ്‌സ് എന്നിവരും ഇവന്റ് ഡേയില്‍ പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ്. ഇത്രയും ആളുകള്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടേയും സൗകര്യാര്‍ത്ഥം പോര്‍ട്ടബിള്‍ ടോയ്?ലറ്റ്‌സ് ഡിസേബിള്‍ഡ്, ബേബി ചേഞ്ചിങ് എന്നിവ കൂടി ഉള്‍പ്പെടുത്തി ക്രമീകരിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാമുള്ള ചെലവ് സംഘാടക സമിതിയാണ് വഹിക്കേണ്ടത്.

ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, മത്സരങ്ങളുടെ ഇടവേളകളിലുള്ള കലാപരിപാടികള്‍ എന്നിവയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് യു.കെയില്‍ സാധാരണ ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഒരുക്കാറുള്ള ഏറ്റവും വലിയ സ്റ്റേജ് ആയിട്ടുള്ള 10 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള മെഗാ സ്റ്റേജാണ്. മെഗാ സ്റ്റേജ്, അതിനു അനുയോജ്യമായ സൗണ്ട് സിസ്റ്റം, കുട്ടികളുടെ പാര്‍ക്കില്‍ നില്‍ക്കുന്നവര്‍ക്ക് മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമും കണ്ട് ആസ്വദിക്കുന്നതിന് പ്രത്യേക എച്ച്. ഡി. ക്വാളിറ്റിയിലുള്ള ബിഗ് സ്‌കീന്‍ എന്നിങ്ങനെ വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വള്ളംകളി മത്സരം നിയന്ത്രിക്കുന്നതിന് പ്രത്യേക പവിലിയന്‍, റണ്ണിങ് കമന്ററിയ്ക്ക് സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകളില്‍ പ്രത്യേക സൗകര്യം എന്നിവയുമുണ്ട്. കൂടാതെ സ്‌പോണ്‍സേഴ്‌സ്, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്ക് വി.ഐ.പി ലോഞ്ച് ഒരുക്കിയിട്ടുണ്ട്. യു.കെയിലെ മലയാളികള്‍ക്കിടയില്‍ ഇത്രയേറെ മുന്നൊരുക്കങ്ങളോട് കൂടി നടത്തപ്പെട്ടിട്ടുള്ള ജനകീയമായ മറ്റൊരു ഇവന്റ് ഇതുവരെയും ഉണ്ടായിട്ടില്ല. ബൃഹത്തായ ഒരു ഇവന്റ് എന്ന നിലയിലാണ് ഇതിന്റെ ബജറ്റ് അരലക്ഷത്തോളും പൗണ്ടിലെത്തിയത്. എന്നാല്‍ ഇതുപോലെ ഒരു സ്വപ്ന പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് സ്‌പോണ്‍സേഴ്‌സ് സഹകരിച്ചതാണ് ഈ പരിപാടിയുടെ നടത്തിപ്പിന് സഹായകരമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യോര്‍ക്ക്‌ഷെയര്‍ റോതര്‍ഹാമിലെ നീലഗിരീസ് റെസ്റ്റോറന്റ് ഗ്രൂപ്പ്, അലൈഡ് മോര്‍ട്ട്‌ഗേജസ്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ഗര്‍ഷോം ടി.വി ചാനല്‍, സ്വയം പ്രോപ്പര്‍ട്ടീസ്, പ്രൈം കെയര്‍ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഇവന്റിന് പിന്തുണയുമായെത്തുന്നത്.

കേരളത്തിലെ പ്രമുഖ ബാങ്ക് ആയ എസ്ബി.ടി കൂടി ലയിപ്പിച്ചതോടെ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറി. കേരളത്തിലെ ഏത് ഗ്രാമത്തിലും ബ്രാഞ്ചുകളുള്ള നിലയിലേയ്ക്ക് മാറിക്കഴിഞ്ഞ എസ്.ബി.ഐ യു.കെയിലും ശാഖകളോട് കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കിങ് ഇടപാടുകള്‍ യു.കെ മലയാളികള്‍ക്ക് വളരെ സൗകര്യപ്രദമായി മാറും. ഇന്ത്യയിലെ ബാങിങ് മേഖലയിലെ ലയനങ്ങളോടെ ലോകത്തിലെ തന്നെ ആദ്യ അമ്പത് ബാങ്കുകളിലൊന്നായി എസ്.ബി.ഐ മാറിയിരിക്കുകയാണ്. 24,000 ശാഖകളും രണ്ടേമുക്കാല്‍ ലക്ഷം ജീവനക്കാരും 75 കോടി അക്കൗണ്ടുകളുമുള്ള എസ്.ബി.ഐ യു.കെയിലും തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. എസ്.ബി.ഐയുടെ ജനറല്‍ മാനേജര്‍ ശ്രീ. സഞ്ജയ് നായ്ക്പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനൊപ്പം വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരും സ്റ്റാഫും ഉള്‍പ്പെടെയുള്ള ടീം പ്രത്യേക സ്റ്റാളുമായി ഇവന്റില്‍ പങ്കെടുക്കുന്നതാണ്.

ഈ ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്‌ണേഴ്‌സ് ആയി എത്തുന്നത് യോര്‍ക്ക്‌ഷെയര്‍ റോതര്‍ഹാമില്‍ നിന്നുള്ള നീലഗിരി റസ്റ്റോറന്റ് ഗ്രൂപ്പാണ്. നമ്മുടെ നാടിന്റെ പരമ്പരാഗതമായ കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി റസ്റ്റോറന്റ് ഗ്രൂപ്പ് എത്തിച്ചേരുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് യോര്‍ക്ക്‌ഷെയറിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നീലഗിരിയുടെ സ്വാദിഷ്ഠമായ ഭക്ഷണം യു.കെ മലയാളികള്‍ക്കും ആസ്വദിക്കുവാനുള്ള അവസരം ലഭിക്കുകയാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാവും നീലഗിരിയുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക എന്ന് സാരഥികള്‍ അറിയിച്ചിട്ടുണ്ട്. ഇവന്റ് ദിവസം നീലഗിരി ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്‌സ് & ചിപ്‌സ് ഐസ്‌ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട നീലഗിരി ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണ്. പാചകത്തില്‍ അതിനിപുണരായ മലയാളി, തമിഴ്, ആന്ധ്രാ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഷെഫുമാര്‍ നീലഗിരിയുടെ മാത്രം പ്രത്യേകതയാണ്. പാക്കഡ് ലഞ്ച്, ഡിന്നര്‍ ബോക്‌സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ്. ഒരു ലൈസെന്‍സിഡ് റെസ്റ്റന്റ് ആയ നീലഗിരി ആവശ്യാനുസരണം ബിയറും ഡ്രിങ്ക്‌സും ഒരുക്കിയിട്ടുണ്ട്.

യു.കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത കമ്പനിയാണ് അലൈഡ്. വിശ്വസ്തമായ സേവനങ്ങള്‍ നല്‍കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.കെ മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച അലൈഡ് മോര്‍ട്ട്‌ഗേജ്, റീ മോര്‍ട്ട്‌ഗേജ്, ഇന്‍ഷ്വറന്‍സ്, വില്‍ സര്‍വീസസ് എന്നിവയില്‍ വളരെ സജീവമാണ്. ഫോക്‌സ് വാഗണ്‍ പോളോ കാര്‍ ഒന്നാം സമ്മാനമായി നല്‍കുന്ന യുക്മയുടെ ബമ്പര്‍ സമ്മാന പദ്ധതിയായ യുഗ്രാന്റ് പദ്ധതിയുടെ സ്‌പോ?ണ്‍സറും പതിവായി യുക്മ നാഷണല്‍ കലാമേളയുടെ മെഗാ സ്‌പോണ്‍സ്‌റും അലൈഡ് ഗ്രൂപ്പാണ്. വാര്‍വിക്?ഷെയറിലെ കവന്‍ട്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പ് തങ്ങളുടെ സ്വന്തം കൗണ്ടിയില്‍ തന്നെ അരങ്ങേറുന്ന ഈ പരിപാടിയുടെ ആദ്യ ഘട്ടം മുതല്‍ നല്‍കി വന്നിരിക്കുന്നത് നിര്‍ലോഭമായ പിന്തുണയാണ്.

യു.കെ മലയാളികള്‍ക്കിടയില്‍ നഴ്‌സിങ് രംഗത്ത് റിക്രൂട്ട്‌മെന്റ്, സ്റ്റുഡന്റ് കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ ഏറ്റവും വിശ്വസ്തരായ സ്ഥാപനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി. എന്‍.എച്ച്?എസ് ട്രസ്റ്റുകളിലും നഴ്‌സായും മറ്റ് ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് ആയും ജോലി ലഭിക്കുന്നതിന് ആവശ്യമായ സേവനം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നല്‍കി വരുന്ന സ്ഥാപനമാണിത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ഇവരിലൂടെ ബ്രിട്ടണിലെ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ ജോലി തേടാവുന്നതാണ്. ബ്രിട്ടണിലുള്ളവര്‍ക്ക് ജോലി മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറുന്നതിനും ഇവരുടെ സേവനം തേടാവുന്നതാണ്. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ മാനേജിങ് ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ ആണ്.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്. ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

ഗര്‍ഷോം ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മലയാളി മനസ്സുകളെ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും പോപ്പുലര്‍ ടെലിവിഷന്‍ സംഗീത പരിപാടി യുക്മ സ്റ്റാര്‍ സിംഗറിന്റെ ഗര്‍ഷോം ചാനലിനാണ്. വള്ളംകളി പ്രേമികളായ ലോകമെമ്പാടുമുള്ള പേക്ഷകര്‍ക്ക് ഡ്രേക്കോട്ട് തടാകത്തിലെ വള്ളംകളി ലൈവ് ടെലികാസ്റ്റിലൂടെ ലഭ്യമാക്കുന്നതായിരിക്കും.

ലണ്ടനിലെ മലയാളി സംരംഭങ്ങളില്‍ തലയെടുപ്പോട് കൂടി നില്‍ക്കുന്നതാണ് ഈസ്റ്റ് ഹാമിലെ സ്വയം പ്രോപ്പര്‍ട്ടീസ്. വീട് വില്‍ക്കുന്നതിനും വാങ്ങുന്നതിനും വാടകയ്ക്ക് നല്‍കുന്നതിനും ലഭിക്കുന്നതിനും പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസിനുമെല്ലാം ആശ്രയിക്കാവുന്ന വിശ്വസ്ത സ്ഥാപനമാണ് സ്വയം പ്രോപ്പര്‍ട്ടീസ്. അനില്‍കുമാര്‍, ഷീബ അനില്‍കുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

സ്‌പോണ്‍സര്‍മാരെ കൂടാതെ മറ്റുള്ളവര്‍ക്കും കാര്‍ണിവല്‍ പാര്‍ക്കില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നതാണ്. സ്റ്റാളുകള്‍ നടത്തുന്നതിന് താത്പര്യമുള്ളവര്‍ക്ക് ഇനിയും സമീപിക്കാവുന്നതാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.