1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2018

കെ ജെ ജോണ്‍: ബ്രിസ്റ്റോള്‍: ‘ഉള്ളത് കൊടുക്കുന്നതല്ല ഉള്ളം കൊടുക്കുന്നതാണ് സ്‌നേഹം. ശാഠൃങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസ്സീവ്‌നെസ്സ് ഇതൊക്കെയല്ല സ്‌നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥമായ മാനസാന്തരം. ഒരിലയെ മാത്രമായി നമുക്ക് സ്‌നേഹിക്കാനാവില്ല. ഒരിലയെ സ്‌നേഹിക്കുകയെന്നാല്‍ അതിന്റെ ചില്ലകളെ, രുചിയില്ലാത്ത വേരുകളെ, അവ രൂപപ്പെടുത്തിയ ഋതുക്കളെ ഒക്കെ സ്‌നേഹിക്കുകയെന്നാണ് അര്‍ത്ഥം. അവളെ ഇഷ്ടമാണ്, എന്നാല്‍ അവളുടെ ഉറ്റവരെ താങ്ങാനാകുന്നില്ല എന്നു പറയുന്നവര്‍ അവളെ രൂപപ്പെടുത്തിയ ഋതുക്കളാണ് ഉറ്റവര്‍ എന്ന് ഓര്‍ക്കണം. ഭൂമി ഇനിയും ക്രിസ്തുവിന്റെ ഭാഷയില്‍ മഴ പോലെ പെയ്യുകയും, വെയിലുപോലെ പരക്കുകയും ചെയ്യുന്ന സ്‌നേഹാനുഭവങ്ങള്‍ക്കുവേണ്ടി ഒരുങ്ങണം. ഒപ്പം ചുറ്റുമുള്ളവരെ വിചാരണചെയ്യുവാനും വിസ്തരിക്കുവാനുമുള്ള പ്രവണതകള്‍ ഏറി വരുന്ന കാലമാണിത്.

നഗ്‌നനെ ഉടുപ്പിക്കുകയെന്ന ക്രിസ്തു സൂചനയുടെ പൊരുളെന്താണ്? അപരന്റെ സ്വകാര്യതകളെ സംരക്ഷിക്കുകയെന്നതാണ് അതിന്റെയര്‍ത്ഥം. ഏതൊരാള്‍ക്കും വിലപ്പെട്ടത് അയാളുടെ ആത്മാഭിമാനമാണ്. അതിനു പരുക്ക് പറ്റാതെ സൂക്ഷിക്കുകയെന്ന ധര്‍മ്മം പ്രകാശമുള്ള എല്ലാവര്‍ക്കുമുണ്ട്. ഒരാളെ സര്‍ഗ്ഗാത്മകമായി തിരുത്തുമ്പോള്‍ പോലും നീയും അവനും മാത്രമായിരിക്കണമെന്നു ക്രിസ്തു ശഠിച്ചു. ഒരാളെ സഹായിക്കുമ്പോള്‍ വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുതെന്ന് കര്‍ത്താവ് നിര്‍ദ്ദേശിച്ചു. ഒരാള്‍ വിവസ്ത്രനെപ്പോലെ ലജ്ജിതനാകാതിരിക്കാന്‍ വേണ്ടിയാണത്. പ്രലോഭനത്തിന്റെ കാറ്റിനോടും, ക്ഷോഭത്തിന്റെ ചുഴികളോടും, സങ്കടങ്ങളുടെ അലകളോടും യേശു പറയുന്നു – ശാന്തമാവുക. ദൈവം മനുഷ്യനെ തന്റെ ഛായയില്‍ സൃഷ്ടിച്ചെങ്കില്‍ പൊടി പുരളാത്ത ഉടലും, മനസ്സുമുള്ള ഒരാള്‍ പ്രതിഫലിപ്പിക്കുന്നത് ദൈവത്തെ തന്നെയാണ്. മുദ്രവച്ച് കാവലേര്‍പ്പെടുത്തിയ ശവകുടീരമാകരുത് നമ്മുടെ മനസ്സ്. ഹൃദയകല്ലറയില്‍നിന്നു ക്രിസ്തു ഉയിര്‍ത്ത് സര്‍വ്വതും നിയന്ത്രിക്കുവാന്‍ നമ്മുടെ ഹൃദയത്തിന്റെ നടുവില്‍ അവന്‍ നിലകൊള്ളണം.

കളിച്ചും, ചിരിച്ചും, പ്രണയിച്ചും പ്രാര്‍ത്ഥിച്ചുമൊക്കെ മനോഹരമാക്കേണ്ട കുടുംബജീവിതാനുഭവത്തെ ഓര്‍മ്മിച്ചെടുക്കാന്‍പോലും ഭയപ്പെടുന്ന വിധത്തില്‍ ഭാരപ്പെടുത്താതെ, അനന്യമായ ആന്തരിക ജീവിത പ്രകാശമനുഭവിച്ച്, ജീവന്റെ സമൃദ്ധിഘോഷിച്ച്, കുടുംബജീവിതം ഒരു ആത്മീയ ആഘോഷമായിമാറ്റി, സുകൃതസുഗന്ധമുള്ളവരായി ജീവിക്കണമെന്ന് ബ്രിസ്റ്റോള്‍ സെന്റ് സ്‌ജോസഫ്‌സ് കാത്തലിക് ദേവാലയത്തില്‍ നടന്ന നോമ്പുകാലധ്യാന ശുശ്രൂഷയില്‍ ശ്രീ സണ്ണി സ്റ്റീഫന്‍ വചനസന്ദേശം നല്‍കി.

‘ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ അതിനേക്കാള്‍ചെറിയ ലഹരിയില്‍ കുരുങ്ങിക്കൂടാ. സാധാരണ ജീവിതത്തില്‍ നിന്നു ആത്മീയ ലഹരി പടിയിറങ്ങിപ്പോയവര്‍ക്കാണ് കൃത്രിമ ലഹരിയെ ആശ്രയിക്കേണ്ടിവരുന്നത്. അധികാരവും, അഹങ്കാരവും ആഡംബരവുമെല്ലാം ഒരുതരം ലഹരിയാണ്. ഇവയെല്ലാം നമ്മെ ദൈവത്തില്‍നിന്നകറ്റുന്നു.

ഒരു ദിവസംകൊണ്ടല്ല റോമാ നഗരം പണിയപ്പെട്ടത് ഒരു ദിവസംകൊണ്ടല്ല റോമാ നഗരം ജീര്‍ണിച്ചതും ആകാശത്തു നിന്നു വീണാല്‍ പിന്നെ നക്ഷത്രങ്ങളില്ല കരിക്കട്ട മാത്രം. ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്തതയില്‍ നിന്നാണ് വീഴ്ച്ചകളൊക്കെ ആരംഭിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നവരെയാണ് വലിയ കാര്യങ്ങള്‍ക്കായി ദൈവം കരുതിവയ്ക്കുന്നത്. ചോദ്യംചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയോടെ, വാഴ്വിന്റെ അഗാധരഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കഴിയുന്ന ആത്മീയപ്രഭയുള്ളവരായി ജീവിക്കുവാനും, ജീവിതം സന്ദേശമായി തീര്‍ക്കുവാനും പ്രതിജ്ഞയെടുത്ത് പ്രകാശമുള്ള ജീവിതം നയിക്കണമെന്നും’ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫന്‍ ഉത്‌ബോധിപ്പിച്ചു. ബ്രിസ്റ്റോള്‍ റീജിയന് കീഴില്‍ പത്ത് സ്ഥലങ്ങളിലായി നടന്ന നോമ്പുകാലധ്യാനങ്ങള്‍ക്ക് സണ്ണി സ്റ്റീഫനാണ് നേതൃത്വം നല്‍കിയത്.

ബ്രിസ്റ്റോളില്‍ നടന്ന ധ്യാനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോടൊപ്പം പങ്കെടുത്തു, ദിവ്യബലിയര്‍പ്പിച്ച്, ആഴമേറിയവചനസന്ദേശവും നല്‍കി. ശ്രീ സണ്ണി സ്റ്റീഫന്‍, ഒരിക്കലും മറക്കാനാവാത്ത ധ്യാനാനുഭവവും വചനവിരുന്നും നല്‍കിയെന്ന് റവ ഫാ. ടോണി പഴയകളം കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.