1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യു.കെയിലെ 110 മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി അരങ്ങേറുന്ന വള്ളംകളിയെ വരവേല്‍ക്കുന്നതിന് യു.കെയിലെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമുകള്‍ എത്തുന്നത് കൊണ്ട് ടീമുകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ടീമുകള്‍ക്കൊപ്പം തന്നെ വരുന്നതിന് ഇതിനോടകം കോച്ചുകളും മിനി ബസുമെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. മത്സരത്തില്‍ ടീമുകള്‍ പങ്കെടുക്കാത്ത സ്ഥലങ്ങളില്‍ നിന്നു പോലും ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ വള്ളംകളി മത്സരം കണ്ട് ആസ്വദിക്കുന്നതിനും മറ്റുമായി നിരവധി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ആളുകള്‍ എത്തിച്ചേരുമെന്ന് സംഘാടക സമിതിയെ അറിയിച്ചു കഴിഞ്ഞു.

കാര്‍ പാര്‍ക്കിങിന് 2000ല്പരം സ്‌പേസും കോച്ച്, മിനി ബസ് എന്നിവ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കിയിട്ടുള്ളതിനാലും അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും പാര്‍ക്കിങ് സംബന്ധിച്ച് ഉണ്ടാവില്ലെന്നുള്ളത് ഉറപ്പാണ്. പാര്‍ക്കിങ് അറ്റന്റുമാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു. ഈ പരിപാടി നടക്കുന്ന റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ അന്നേ ദിവസം നടക്കുന്ന എല്ലാ പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ നിന്നും ലഭ്യമായിരിക്കും.

രാവിലെ 8 മണിയ്ക്ക് തന്നെ ഇന്‍ഫര്‍മേഷന്‍, രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുള്ള 22 ടീമുകളുടേയും ക്യാപ്റ്റന്മാരാണ് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തിച്ചേര്‍ന്ന് ഓരോ ടീമുകള്‍ക്കുള്ള ജഴ്‌സികളും മറ്റും കൈപ്പറ്റേണ്ടത്. ടീം അംഗങ്ങള്‍ക്ക് മത്സരങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളും മത്സരദിവസം പങ്കെടുക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രത്യേകം നല്‍കുന്നതായിരിക്കും. തുടര്‍ന്ന് 8.30 മുതല്‍ ട്രെയിനിങ് റേസുകള്‍ ആരംഭിക്കും. എല്ലാ ടീമുകള്‍ക്കും ഓരോ റൗണ്ട് വീതം പരിശീലന തുഴച്ചിലിന് അവസരം ഉണ്ടായിരിക്കുന്നതാണ്. വള്ളംകളിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും തന്നെ ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളില്‍ പരിശീലനം നടത്തിയിട്ടുണ്ട്. എന്നാല്‍ മത്സരം നടക്കുന്ന ഡ്രേക്കോട്ട് തടാകം, മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വള്ളം, തുഴ എന്നിവയുമായി കൂടുതല്‍ അടുപ്പം ടീം അംഗങ്ങള്‍ക്ക് ഉണ്ടാവുന്നതിന് വേണ്ടിയാണ് ഒരു റൗണ്ട് പരിശീലനം നല്‍കുന്നതിന് വേണ്ടിയുള്ള തീരുമാനം സംഘാടക സമിതി സ്വീകരിച്ചത്. ടീം അംഗങ്ങള്‍ക്ക് ആവശ്യമായ ഹെല്‍ത്ത് ആന്റ് സേഫ്റ്റി ട്രെയിനിങും ഈ സെഷനിലാവും നല്‍കപ്പെടുന്നത്. 9.30തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് മാത്രമേ ഒരു റൗണ്ട് പരിശീലന തുഴച്ചിലിന് അവസരം ലഭിക്കുകയുള്ളൂ. അതിനു ശേഷം എത്തുന്ന ടീമുകള്‍ക്ക് തുഴച്ചില്‍ പരിശീലനം ഒഴികെയുള്ള ട്രെയിനിങ് മത്സരങ്ങള്‍ക്ക് മുന്‍പ് ലഭിക്കുന്നതായിരിക്കും. സമയക്രമം കൃത്യമായി പാലിക്കുന്നതിന് സാധിച്ചെങ്കില്‍ മാത്രമേ മത്സരങ്ങള്‍ നടത്തുന്നത് ഉള്‍പ്പെടെ അന്നേ ദിവസം ക്രമീകരിച്ചിട്ടുള്ള എല്ലാ പരിപാടികളും നടത്തുന്നതിന് സാധിക്കുകയുള്ളൂ.

തുടര്‍ന്ന് 10.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിന് മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോട് കൂടി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്. ഹൃസ്വമായ ഉദ്ഘാടന സമ്മേളനത്തിന് ശേഷം 11 മണിയോട് കൂടി ആദ്യ റൗണ്ട് റേസ് തുടങ്ങുന്നതായിരിക്കും. നോക്കൗട്ട് റൗണ്ടില്‍ നടക്കുന്ന ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ 6 ഹീറ്റ്‌സ് മത്സരങ്ങളിലായി ഏറ്റുമുട്ടും. 6 ഹീറ്റ്‌സുകളില്‍ നിന്നുമായി 16 ടീമുകള്‍ സെമി ഫൈനല്‍ റൗണ്ടിലേയ്ക്ക് പ്രവേശിക്കും. തുടര്‍ന്ന് 4 സെമി ഫൈനല്‍ ഹീറ്റ്‌സ് മത്സരങ്ങളും ഈ ഹീറ്റ്‌സ് മത്സരങ്ങളിലെ സ്ഥാനം അനുസരിച്ച് ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകള്‍ ഗ്രാന്റ് ഫൈനലിലും മറ്റ് ടീമുകള്‍ യഥാക്രമം ലൂസേഴ്‌സ് ഫൈനല്‍, സെക്കന്റ് ലൂസേഴ്‌സ് ഫൈനല്, തേര്‍ഡ് ലൂസേഴ്‌സ് ഫൈനല്‍ എന്നിവയിലും മത്സരിക്കും. ഹീറ്റ്‌സ് മത്സരങ്ങളില്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം അനുസരിച്ച് അടുത്ത റൗണ്ടുകളിലേയ്ക്ക് തെരഞ്ഞെടുക്കുന്ന രീതിയുണ്ട്. എന്നാല്‍ കാറ്റിന്റെ വേഗത അനുസരിച്ച് വള്ളങ്ങളുടെ വേഗത ഓരോ ഹീറ്റ്‌സിലും വ്യത്യസ്തമായിരിക്കും എന്ന കാരണത്താലാണ് ഹീറ്റ്‌സുകളില്‍ ലഭിക്കുന്ന സ്ഥാനം അനുസരിച്ച് അടുത്ത റൗണ്ടുകളിലേയ്ക്ക് പ്രവേശനം നല്‍കുന്നതിനുള്ള തീരുമാനം സംഘാടക സമിതി കൈക്കൊണ്ടത്.

വള്ളംകളി മത്സരങ്ങളുടെ വീറും വാശിയും ആവേശവുമൊന്നും ഒട്ടും ചോരാതെ ടീം അംഗങ്ങള്‍ക്കും കാണികള്‍ക്കും പകര്‍ന്ന് നല്‍കുന്നതില്‍ റണ്ണിങ് കമന്ററികള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്‌ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കുന്നതിന് പ്രതിഭാധനരും പ്രഗത്ഭമതികളുമായ സംഘത്തെയാണ് സ്വാഗതസംഘം നിയോഗിച്ചിരിക്കുന്നത്. വള്ളംകളിയില്‍ ജലരാജാക്കന്മാര്‍ ഡ്രേക്കോട്ട് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത്, എയ്ത് വിട്ട ശരം പോലെ… പാഞ്ഞ് വരുന്ന വെടിയുണ്ട കണക്ക്…. ഫിനിഷിങ് പോയിന്റിനെ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ അതിന്റെ ആവേശം ടീം അംഗങ്ങളിലേയ്ക്കും കാണികളിലേയ്ക്കും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്ക്ക് ലൈവ് ടെലികാസ്റ്റിലും എത്തിക്കുന്നതിനായി യുക്മ സാംസ്‌ക്കാരിക വേദി വൈസ് ചെയര്‍മാന്‍ സി.എ ജോസഫ്, യു.കെ വാര്‍ത്ത എഡിറ്റര്‍ ഷൈമോന്‍ തോട്ടുങ്കല്‍, സ്റ്റോക്ക് ഓണ്‍ട്രന്റില്‍ നിന്നുള്ള തോമസ് പോള്‍, സഹൃദയ കെന്റ് പ്രസിഡന്റ് അജിത് വെണ്‍മണി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഒരുങ്ങുന്നത്.

വള്ളംകളി മത്സരങ്ങളുടെ ഇടവേളകളില്‍ അതിമനോഹരമായ കലാവിരുന്നാണ് ജെയ്‌സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീം അണിയിച്ചൊരുക്കിക്കൊണ്ടിരിക്കുന്നത്. വെല്‍ക്കം ഡാന്‍സ് ഉള്‍പ്പെടെ കേരളീയ ഇന്ത്യന്‍ കലാരൂപങ്ങളും നൃത്തരൂപങ്ങളും അരങ്ങേറുന്നതായിരിക്കും. നയനമനോഹരങ്ങളായ നൃത്തകലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ എല്ലാവരും ഇതിനോടകം പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

വള്ളംകളിയുടെയും കാര്‍ണിവലിന്റെയും വിജയകരമായ നടത്തിപ്പിന് പരിപാടി നടക്കുന്ന ദിവസം താഴെ പറയുന്നതനുസരിച്ചാവും സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നത്

ചെയര്‍മാന്‍ : മാമ്മന്‍ ഫിലിപ്പ്

ചീഫ് ഓര്‍ഗനൈസര്‍: റോജിമോന്‍ വര്‍ഗ്ഗീസ്

ജനറല്‍ കണ്‍വീനര്‍ : അഡ്വ. എബി സെബാസ്റ്റ്യന്‍

രജിസ്‌ട്രേഷന്‍ ആന്റ് ബോട്ട് റേസ് : ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി, സന്ദീപ് പണിക്കര്‍, സന്തോഷ് തോമസ്, പ്രിയ കിരണ്‍, ജോബി ഐത്തില്‍, അനില്‍ ജോസ്, ജോര്‍ജ് മാത്യു, ജാന്‍സി പാലാട്ടി, സുനില്‍ രാജന്‍, ജോണ്‍ മുളയിങ്കല്‍, നാന്‍സി ഷീജോ, ലിന്‍സി തോമസ്, മാത്യു വര്‍ഗ്ഗീസ്, ഡൊമനിക്ക് മാത്യു

ഹോസ്പിറ്റാലിറ്റി: ടിറ്റോ തോമസ്, സജീഷ് ടോം, ബീന സെന്‍സ്, പോള്‍സണ്‍ തോട്ടപ്പള്ളി, ഇഗ്‌നേഷ്യസ് പെട്ടയില്‍

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ്: സുജു ജോസഫ്, ഡിക്‌സ് ജോര്‍ജ്, ലാലു ആന്റണി, ഷാജി തോമസ്, ബാലസജീവ് കുമാര്‍, ജിജി വിക്ടര്‍

കള്‍ച്ചറല്‍ പ്രോഗ്രാം: ജെയ്‌സണ്‍ ജോര്‍ജ്, ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരില്‍, ജനേഷ് നായര്‍, വര്‍ഗ്ഗീസ് ഡാനിയേല്‍, സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍

ഫിനാന്‍സ് മാനേജ്‌മെന്റ്: ഓസ്റ്റിന്‍ അഗസ്റ്റിന്‍, ഡോ. ബിജു പെരിങ്ങത്തറ, എബ്രാഹം ജോസ്, തങ്കച്ചന്‍ എബ്രാഹം

ബോട്ട് റേസ് സ്റ്റാര്‍ട്ടിങ് പോയിന്റ്: ജയകുമാര്‍ നായര്‍, ലാലിച്ചന്‍ ജോര്‍ജ്, സന്തോഷ് തോമസ്, സജീവ് സെബാസ്റ്റ്യന്‍, ബിന്‍സ് ജോര്‍ജ്

ബോട്ട് റേസ് ഫിനിഷിങ് പോയിന്റ്: ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ളൈ, സെന്‍സ് കൈതവേലില്‍

ബോട്ടിങ്: ജോജോ തെരുവന്‍, അനില്‍ ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ്, തോമസ് ജോര്‍ജ്, ടോം പാറയ്ക്കല്‍

മെഡിക്കല്‍ ടീം: സിന്ധു ഉണ്ണി, ബിന്നി മനോജ്, അലക്‌സ് ലൂക്കോസ്, ബിന്ദു സുരേഷ്, ബേബിച്ചന്‍ മണിയഞ്ചിറ, മനു സഖറിയ, സുനിത രാജന്‍, റിനോള്‍ഡ് മാനുവല്‍

റണ്ണിങ് കമന്ററി; സി.എ ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍, അജിത് വെണ്മണി, തോമസ് പോള്‍

ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ മാനേജ്‌മെന്റ്: സുരേഷ് കുമാര്‍ ഒ.ജി, കിരണ്‍ സോളമന്‍, ടോണി ചെറിയാന്‍, ഷാജി ചരമേല്‍, സൈമി ജോര്‍ജ്

ഓഫീസ്: ബൈജു തോമസ്, രഞ്ജിത്ത് കുമാര്‍, അനോജ് ചെറിയാന്‍, റെജി നന്തിക്കാട്ട്

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.