1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ജീവിക്കുന്ന വിശുദ്ധനും,ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകാരാദ്ധ്യനായ നേതാവുമായ മാര്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വാദവും,സ്‌നേഹ വാത്സല്യവും, മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേര്‍ അന്ന മെല്‍വിന്‍ മോള്‍ അനുഗ്രഹ നിറവില്‍. തങ്ങളുടെ വത്തിക്കാന്‍ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതല്‍ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം ദൈവം സാദ്ധ്യമാക്കിയതിന്റെ അതിയായ സന്തോഷത്തിലും അതിശയത്തിലും ആവേശത്തിലുമാണ് ആണ് മാതാപിതാക്കളായ മെല്‍വിനും,ടിന്റുവും.

കഴിഞ്ഞ ദിവസം കൊളംബിയ യാത്രക്കിടെ ഫ്രാന്‍സീസ് പാപ്പക്ക് അപകടത്തില്‍ പരിക്ക് പറ്റിയെന്നു വാര്‍ത്ത വായിച്ചത് മുതല്‍ തന്റെ പ്രേക്ഷകര്‍ക്കിടയിലൂയുള്ള പോപ്പിന്റെ പതിവ് മൊബൈല്‍ യാത്ര ഉണ്ടാവില്ലേ,ഒരു നോക്ക് കാണുവാന്‍ കഴിയില്ലേ എന്ന ആശങ്കയിലായിരുന്നു മെല്‍വിനും ടിന്റുവും മോളെയും കൂട്ടി റോമിലേക്ക് പോയതത്രെ. അന്നത്തെ പരുക്കുകള്‍ നീരുവെച്ചിരിക്കുമ്പോളും സഹിച്ചും, തൃണവല്‍ക്കരിച്ചും തന്റെ സമൂഹ ആശീര്‍വ്വാദ പതിവ് തെറ്റിക്കാതെ ഫ്രാന്‍സീസ് പാപ്പാ പ്രേക്ഷകര്‍ക്കിടയിലേക്ക് വന്നത് വലിയ ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നാണ് ഇരുവരുടെയും ഭാഷ്യം.

പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥനക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തടിച്ചു കൂടുന്ന പൊതു പ്രേക്ഷകരായ പതിനായിരങ്ങള്‍ക്കിടയിലൂടെ തന്റെ പേപ്പല്‍ മൊബൈലില്‍ യാത്ര ചെയ്തു കൊണ്ട് ആശീര്‍വ്വാദങ്ങളും, ചുംബനവും തലോടലും, വശ്യമായ ചിരിയും സമ്മാനിച്ചു നീങ്ങുമ്പോള്‍ പോപ്പിന്റെ ഒരു ദര്‍ശനത്തിനായി അലമുറയിട്ടു ശ്രദ്ധ ആകര്‍ഷിക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍ നിനച്ചിരിക്കാതെ ഒരു അംഗ രക്ഷകന്‍ കൊച്ചിനെ ടിന്റുവിന്റെ കയ്യില്‍ നിന്നും വാങ്ങി മാര്‍പ്പാപ്പായുടെ കയ്യിലേക്ക് കൊടുക്കുകയായിരുന്നുവത്രേ.

മാര്‍പ്പാപ്പമാരുടെ ഒരു കരസ്പര്‍ശം ആഗ്രഹിക്കാത്ത, ഒരു ഫോട്ടോ കൂടെ എടുക്കുവാന്‍ ആഗ്രഹിക്കാത്ത ഒരു വി ഐ പി പോലും ലോകത്തില്ലാതിരിക്കെ മാര്‍പ്പാപ്പ തലയില്‍ തലോടി അനുഗ്രഹിച്ചതും, നെറ്റിയില്‍ ഉമ്മ വെച്ചതും തങ്ങളുടെ ഏക മോള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മഹാ ഭാഗ്യം ആണെന്ന് വിശ്വസിക്കുന്ന മാതാപിതാക്കള്‍ വലിയ ത്രില്ലിലാണ് ഇപ്പോഴും. പോപ്പിന്റെ കയ്യില്‍ ഇരിക്കുമ്പോള്‍ ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കി പൊഴിച്ച മന്ദസ്മിതം തിരിച്ചു തങ്ങളുടെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കിയപ്പോളും മോളുടെ മുഖഭാവത്തില്‍ ഒരു ദൈവീക ദര്‍ശനം അനുഭവിച്ച ചൈതന്യം നിഴലിച്ചിരുന്നുവത്രെ.

കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന യേശു നാഥന്റെ പ്രതിപുരുഷന്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ഏതു തിരക്കിട്ട പേപ്പല്‍ യാത്രയിലും ആരോഗ്യ പ്രശ്‌നങ്ങള്‍ മാനിക്കാതെ എടുത്തു ഉമ്മ വെക്കുന്ന രീതി ഏറെ സന്തോഷത്തിലാണ് മറ്റുള്ളവര്‍ പോലും അനുഭവിക്കുക. ഉന്നതത്തിലിരിക്കുമ്പോഴും മാനുഷിക തലത്തിന്റെ അഗാതയില്‍ താഴ്ന്നിറങ്ങി സ്‌നേഹവും ബന്ധവും പങ്കിടുവാനുള്ള അതുല്യ ദൈവീക മാതൃകയാണ് പരിശുദ്ധ പിതാവ് ഇതിലൂടെ നല്‍കുന്നത്.

‘കുട്ടികള്‍ ദൈവ ദാനമാണെന്നും,മതാപിതാക്കള്‍ക്കു വലിയ കടപ്പാടും ഉത്തരവാദിത്വം ഉണ്ടെന്നും’ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോപ്പിന്റെ വലിയ ആരാധകരാണ് ഇരുവരും. വയനാട്ടില്‍ മാനന്തവാടി,പയ്യമ്പള്ളി കുന്നുംപുറത്ത് കുടുംബാംഗമായ മെല്‍വിന്‍ പിതാവും,വയനാട് പുല്‍പ്പള്ളി പാടിച്ചിറ മുരിക്കന്‍ കുടുംബാംഗമായ ടിന്റു അമ്മയുമാണ്. ഇരുവരും സ്റ്റീവനേജില്‍ ആതുര സേവന രംഗത്താണ് ജോലി നോക്കുന്നത്. എസ്ഥേര്‍ മോളുടെ ഒന്നാം പിറന്നാളാഘോഷം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ആഘോഷിച്ചത്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയായി നിരവധി പേരുമായി തങ്ങള്‍ക്കു ലഭിച്ച വലിയ അനുഗ്രഹത്തിന്റെ സന്തോഷം പങ്കിടുന്ന തിരക്കിലാണ് മെല്‍വിനും ടിന്റുവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.