1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

ജോസ് കുമ്പിളുവേലില്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്നു. മാഞ്ചസ്‌റററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ് (അഗസ്‌ററിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടടങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ഒരു മലയാളി മല്‍സരിയ്ക്കുന്നത് ഇതാദ്യമാണ്.

മാഞ്ചസ്‌റററിലെ വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്‌ററ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ലക്‌സണ്‍ ജനവിധി തേടുന്നത്. ജൂണ്‍ എട്ടിനാണ് ബ്രിട്ടനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി 2014 ല്‍ ലക്‌സണ്‍ മത്സരിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ 80 % വോട്ട് നേടി രണ്ടാം സ്ഥാനക്കാരനായി നിലയുറപ്പിച്ചിരുന്നു.

ഗ്രേറ്റര്‍ മാഞ്ചസ്‌റററില്‍ ട്രാഫോര്‍ഡ് മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ വാര്‍ഡായ അഷ്ടോണ്‍ അപ്പോണ്‍ മേഴ്‌സി വാര്‍ഡിലാണ് ലക്‌സണ്‍ അന്ന് മത്സരിച്ചിരുന്നത്. യുകെയുടെ ചരിത്രത്തില്‍ അന്ന് ഇതാദ്യമാണ് ട്രാഫോര്‍ഡില്‍ ഒരു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നത്. 2004 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ അംഗത്വമുള്ള ലക്‌സണ്‍, 2014 ല്‍ പാര്‍ട്ടിയുടെ കോസ്‌ററിറ്റിയുവന്‍സി എക്‌സിക്യൂട്ടീവ് അംഗമായും, മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.ലേബര്‍ പാര്‍ട്ടി ലേബലില്‍ കൗണ്‍സിലറായി മല്‍സരിച്ച ലക്‌സനെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുപ്പക്കരാനായ ലക്‌സന്റെ പ്രവര്‍ത്തനം യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനിയ്ക്കാനും വകയുണ്ട്.

2014 ല്‍ ലക്‌സണ്‍ കോണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ഇക്കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയായിരുന്നു. ഏതാണ്ട് 85 ,000 ഓളം വോട്ടറന്മാരാണ് വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്‌ററ് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞതവണ 60,000 വോട്ടാണ് പോള്‍ ചെയ്തത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ജയിച്ചത്. തൊട്ടുപിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഉണ്ടായിരുന്നു. യുകെഐപിയുടെ വരവോടുകൂടി ഇരുപാര്‍ട്ടികള്‍ക്കും വോട്ടു ശതമാനത്തില്‍ കിഴിവു വന്നിട്ടുണ്ട്.

ഒട്ടനവധി മലയാളികള്‍ക്കൊപ്പം ഇന്‍ഡ്യാക്കാരും വിദേശികളും അധിവസിയ്ക്കുന്ന ഈ മണ്ഡലത്തില്‍ ലക്‌സണ്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതുകൊണ്ടുതന്നെ വിജയപ്രതീക്ഷ ഏറെയാണ്. തന്നെയുമല്ല കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഏറെ അടിവേരുള്ള ലക്‌സണ്‍ അവരുടെയും വോട്ടുകള്‍ ലക്ഷ്യമാക്കുന്നുണ്ട്. ഒഐസിസി യുകെ ജോയിന്റ് കണ്‍വീനറും, ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (ഐഎന്‍ഒസി) യൂറോപ്പ് കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്ററുമായ ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.

2001 ല്‍ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷന്‍ എന്നിവ മുഖ്യവിഷയമായി ബിടെക് എന്‍ജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ലക്‌സണ്‍ കെഎസ്ഇബി യില്‍ അസിസ്‌റന്റ് എന്‍ജിനീയറായി ജോലി നോക്കിയിട്ടുള്ള ലക്‌സണ്‍ 2002 ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2003 ല്‍ യുകെയില്‍ നിന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മാസ്‌റര്‍ ബിരുദവും നേടി. ഫോണ്‍സ് ഫോര്‍ യു, ബ്രിട്ടീഷ് ടെലികോം, മാഞ്ചസ്‌റര്‍ എയര്‍പോര്‍ട്ട്, ടിസ്‌കാലി ബ്രോഡ്ബാന്റ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ടീം മനേജരായി ജോലി ചെയ്തിട്ടുണ്ട്. 2007 മുതല്‍ യുകെയില്‍ ഐടി, ടെലികോം എന്നിവയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്‌സണ്‍ ബിസിനസ്സ് മാനേജ്‌മെന്റ് എന്റര്‍പ്രണര്‍ഷിപ്പില്‍ ഡോക്ടറേറ്റുംകരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ മാഞ്ചസ്‌ററര്‍ മെട്രൊപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ത്ഥിയാണ് ലക്‌സണ്‍.

2003 മുതല്‍ 2005 വരെ സീറോ മലബാര്‍ യുകെ നാഷണല്‍ കമ്മിറ്റി കോഓര്‍ഡിനേറ്ററും 2003 മുതല്‍ 2008 വരെ സീറോ മലബാര്‍ മാഞ്ചസ്‌ററര്‍ യൂണിറ്റ് ട്രസ്‌ററി, 2006 ല്‍ മാഞ്ചസ്‌റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. 2010 മുതല്‍ സീറോ മലബാര്‍ അജപാലക മിഷന്‍ (കാക്കനാട്ട്) സ്‌പെഷല്‍ ഇന്‍വൈറ്റിയാണ് ലക്‌സണ്‍.

ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ (പകലോമറ്റം മഹാകുടുംബയോഗം മെമ്പര്‍) പരേതനായ കെ.എഫ് അഗസ്‌ററിന്റെയും (പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍), ത്രേസ്യാമ്മ അഗസ്‌ററിന്റെയും(റിട്ട. ടീച്ചര്‍, സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരത്താനം)ഏക മകനാണ് ലക്‌സണ്‍. ഭാര്യ ഡോ. മഞ്ജു ലക്‌സണ്‍ മാഞ്ചസ്‌റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ഡിവിഷണല്‍ റിസേര്‍ച്ച് മാനേജരായി ജോലി ചെയ്യുന്നു. ലിവിയാ മോള്‍, എല്‍വിയാ മോള്‍. എല്ലിസ് എന്നിവര്‍ മക്കളാണ്.

ലക്‌സന്റെ നോമിനേഷന്‍ സ്വീകരിച്ചതില്‍ പിന്നെ മലയാളികളുടെയും ഇന്‍ഡ്യാക്കാരുടെയും അകമഴിഞ്ഞ പിന്തുണയും പ്രവര്‍ത്തനവും ലക്‌സന്റെ വിജയത്തിനു കരുത്തേകുകയാണ്. ചരിത്രത്തില്‍ രടംപിടിച്ചുതന്നെ ലക്‌സന്റെ വിജയം ആഘോഷിയ്ക്കണമെന്ന വാശിയിലാണ് മാഞ്ചസ്‌ററര്‍ മലയാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.