1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും സുവിശേഷവല്‍ക്കരണവും, അജപാലന ശുശ്രുഷയും ശക്തമായി ഏകോപിച്ച് മുന്നേറുന്ന ശ്രേഷ്ഠ പിതാവുമായ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്റ്റീവനേജില്‍ ഉജ്ജ്വല വരവേല്‍പ്പേകി. ഉച്ചയോടെ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് പാരീഷില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ജോസഫ് പിതാവിനെ സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിലെ തൂവെള്ള വസ്ത്രാലങ്കിതരായി എത്തിയ മതബോധന വിദ്യാര്‍ത്ഥികളായ കൊച്ചു മാലാഖമാര്‍ പേപ്പല്‍ പതാകകളും തിരുന്നാള്‍ ഫ്‌ളാഗുകളുമായി അണി നിരന്നതിന്റെ പിന്നാലെയായി പാരീഷംഗങ്ങള്‍ വീഥിയുടെ ഇരുവശവും നിരന്നു നിന്നും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ആര്‍പ്പുവിളികളോടെയും ആണ് തങ്ങളുടെ പ്രിയ ഇടയന് ആവേശോജ്വലമായ സ്വീകരണമാണൊരുക്കിയത്.

ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ കമ്മ്യുണിറ്റിക്കുവേണ്ടി ബൊക്കെ നല്‍കികൊണ്ടു പിതാവിനെ സ്വീകരിച്ചു.വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലൈനും പാരീഷ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കി. ഫാ.സോണി കടന്തോട്, സ്റ്റീവനേജ് പാരീഷുകളുടെ വികാരി ഫാ.മൈക്കിള്‍, സെന്റ് ജോസഫ്‌സ് പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും പിതാവിനെ സ്വീകരിക്കുവാനെത്തിയിരുന്നു. സ്വീകരണത്തിന് ശേഷം സ്രാമ്പിക്കല്‍ പിതാവ് തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുകയായി.

ദേവാലയത്തില്‍ വെച്ച് സെബാസ്റ്റ്യന്‍ അച്ചന്‍ പിതാവിനു സ്വാഗതമരുളി.ഫാ.മൈക്കിള്‍ സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടിയും, ഫാ. ബ്രയാന്‍ സെന്റ് ജോസഫ്‌സ് പാരീഷിന് വേണ്ടിയും പിതാവിനെ സ്വാഗതം നേരുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.തുടര്‍ന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ ആശീര്‍വ്വദിച്ച പിതാവ് പ്രുദേന്തിമാരായ മുഴുവന്‍ കമ്മ്യുണിറ്റിയെയും വാഴിച്ച ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്കു നേതൃത്വം നല്‍കി.വൈദികനായ സെബാസ്റ്റ്യന്‍ ചാമക്കാല,ഫാന്‌സുവാ പത്തില്‍, സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു.

പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള വാര്‍ഷീക തിരുന്നാളിന് ഇത്തവണ മുഖ്യ കാര്‍മ്മികനായും, സന്ദേശം നല്‍കിയും സ്രാമ്പിക്കല്‍ പിതാവ് തിരുന്നാളിനെ തന്റെ ആല്മീയ ചൈതന്യത്താല്‍ ഭക്തിസാന്ദ്രമാക്കുകയായിരുന്നു.

ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന മദ്ധ്യേ സന്ദേശം നല്‍കിയ പിതാവ് ‘പാപങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതല്ല ദൈവത്തോട് ചേര്‍ന്നിരിക്കുന്നതാണ് മാനസാന്തരം’ എന്ന് വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.’വിശ്വാസികളായ സഭാ മക്കള്‍ തങ്ങള്‍ ക്രിസ്തുവിനു സാക്ഷികളായി തങ്ങളുടെ ജീവിതങ്ങളെ നയിക്കണം. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ദൈവം നല്‍കുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്ടപ്പെടുന്ന രൂപത്തില്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണെന്നും’ പിതാവ് തന്റെ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ടു നടത്തിയ തന്റെ സന്ദേശത്തില്‍ ‘ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാന്‍ ജാഗരൂകയായിരിക്കണം ‘ എന്നും സ്രാമ്പിക്കല്‍ പിതാവ് തന്റെ മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബോബന്‍ സെബാസ്റ്റ്യന്‍,ജോര്‍ജ്ജ് മണിയാങ്കേരി, ജീനാ അനി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാള്‍ ഗാന ശുശ്രുഷ സ്വര്‍ഗ്ഗീയ അനുഭവവും ആല്മീയ തീക്ഷ്ണതയും പകരുന്നവയും ഏറെ ശ്രദ്ധേയവുമായി.

വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തില്‍ പരിശുദ്ധ അമ്മയുടെയും ഭാരത സഭയുടെ വിശുദ്ധരുടെയും രൂപങ്ങളും ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിനും, മദ്ധ്യസ്ഥരുടെമേലുള്ള തങ്ങളുടെ ആദരവും വിശ്വാസവും സ്‌നേഹവും പ്രകടിപ്പിക്കലുമായി. സ്വര്‍ണ്ണ കുരിശും,വര്‍ണ്ണാഭമായ മുത്തുക്കുടകളും, പേപ്പല്‍തിരുന്നാള്‍ കൊടികളും തിരുസ്വരുപങ്ങളും ഏന്തി കുരിശുംതൊട്ടി ചുറ്റി നടന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ വര്‍ണ്ണാഭവും ഭക്ത്യാദരവുമായി.

തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ വൈദികര്‍ തങ്ങളുടെ മെത്രാന് അജപാലന ശുശ്രുഷാ വിധേയത്വത്തിന്റെ മുദ്രയായി കത്തുന്ന മെഴുതിരി ഉപഹാരം നല്‍കിക്കൊണ്ട് സെബാസ്‌ററ്യന്‍ അച്ചന്‍ പിതാവിനോടുള്ള നന്ദി പ്രകാശിപ്പിച്ചു

ലദീഞ്ഞും സമാപന ആശീര്‍വ്വാദത്തിനു ശേഷം രൂപം മുത്തിയും നേര്‍ച്ച സ്വീകരിച്ചും പിതാവിന്റെ മോതിരം മുത്തിയും തിരുന്നാളിലൂടെ അവാച്യമായ ആല്മീയ സായൂജ്യം നേടിയാണ് സഭാ മക്കള്‍ പിരിഞ്ഞത്.

അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ്ജ്, സിജോ ജോസ്, റോയീസ് ജോര്‍ജ്ജ്, ജോയി ഇരുമ്പന്‍, സൂസന്‍ ജോഷി,ആനി ജോണി എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.