സ്വന്തം ലേഖകൻ: ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ സ്ഥിരീകരിക്കുന്നതാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാകുമിത്.
ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്.
ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎന്‍ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എല്ലാം നല്ലതിന്, ഉടന്‍ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപും മറുപടി നല്‍കിയിട്ടുണ്ട്.
യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച സരിഫിന് യുഎസ് വിസ നിഷേധിച്ചിരുന്നു. യുഎസ് സൈന്യത്തേയും പെന്റഗണേയും ഭീകരവാദ സംഘമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയായിരുന്നു ഇത്.
ഖുദ്‌സ് സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മഹ്ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാര നടപടി അല്‍പ സമയത്തിനകം തുടങ്ങുമെന്നും അത് അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ മാത്രമായിരിക്കുമെന്നുമാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും ഇറാഖ് പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി വെളിപ്പെടുത്തുന്നു. ഇറാനില്‍ നിന്നുള്ള അറിയിപ്പ് വന്നതിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സേനാ താവളങ്ങള്‍ ആക്രമിക്കപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്നും ട്വീറ്റില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല