സ്വന്തം ലേഖകൻ: അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കൊവിഡ് ടെസ്റ്റ് എടുക്കാത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർക്കും 5000 ദിർഹം പിഴ ലഭിച്ചു. വിതരണ മേഖലകളിൽ ജോലി ചെയ്യുന്ന ട്രക്ക്, ട്രെയ് ലർ, ത്രി ടൺ പിക്കപ് വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ ഇളവുണ്ട്.
എന്നാൽ അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം പിസിആർ ടെസ്റ്റ് എടുക്കുന്നതിൽ ആരെയും ഒഴിവാക്കിയിട്ടില്ല. എന്നാൽ ഇക്കാര്യം അറിയാതെ കൊവിഡ് ടെസ്റ്റ് എടുക്കാതിരുന്ന മലയാളികൾ അടക്കം നിരവധി ഡ്രൈവർമാർക്കാണ് 5000 ദിർഹം പിഴ അടയ്ക്കണമെന്ന സന്ദേശം ലഭിച്ചത്. ദുബായിൽ റജിസ്റ്റർ ചെയ്ത ഡീസൽ ടാങ്കറിന്റെ റജിസ്ട്രേഷൻ പുതുക്കാൻ പോയി തിരിച്ചെത്തിയ മലയാളിയും പിഴ ലഭിച്ചവരിൽ ഉൾപ്പെടും. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചതിനാൽ അതിർത്തിയിലെ പരിശോധനയും കർശനമാക്കി. വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരോടും അതിർത്തിയിൽ പരിശോധനാ റിപ്പോർട്ട് ചോദിച്ചു തുടങ്ങി.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ എത്തിയ ത്രി ടൺ പിക്കപ് ഡ്രൈവറെ കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്നു മടക്കിയയച്ചു ഭക്ഷ്യവിതരണ മേഖലകളിലുള്ളവരും ഇതിൽ ഉൾപ്പെടും. സ്ഥിരമായി അബുദാബിയിലേക്കു വിതരണത്തിന് എത്തുന്ന ഡ്രൈവർമാർ കൊവിഡ് ടെസ്റ്റ് എടുക്കുന്നതാണ് ഉചിതം. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല