1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2017

സ്വന്തം ലേഖകന്‍: ഹൈക്കോടതിയും കൈവിട്ടു, ദിലീപിന് ജാമ്യമില്ല, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ട് വിധി പറഞ്ഞത്.

ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നുമുളള പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഹൈക്കോടതി പരിഗണിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതോടെ അങ്കമാലി കോടതിയില്‍ ദിലീപിനെ ഹാജരാക്കി വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും. മാനെജര്‍ അപ്പുണ്ണിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ദിലീപിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കണം. എന്നാല്‍ ദിലീപിനെ സുരക്ഷ പ്രശ്‌നങ്ങള്‍ മൂലം കോടതിയില്‍ നേരിട്ട് ഹാജരാക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ ജയിലില്‍നിന്ന് പുറത്തിറക്കാനാവാത്ത സാഹചര്യമാണെന്നും അതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം അനുവദിക്കണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ ഹാജരാക്കുമ്പോഴും മടക്കിക്കൊണ്ട് പോകുമ്പോഴും
ബന്ധുക്കളോടും അനുകൂലികളോടും മാധ്യമങ്ങളോടും സംസാരിക്കാന്‍ പ്രതിക്ക് അവസരം ലഭിക്കുന്നതായും അപേക്ഷയില്‍ പൊലീസ് ചൂണ്ടിക്കാട്ടി. ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.