സ്വന്തം ലേഖകന്‍: കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; 16 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കിട്ടിയ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജീവിതം. ആശാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി ശിക്ഷ വിധിച്ചു. വിധികേട്ട് ആശാറാം പൊട്ടിക്കരഞ്ഞു. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ വീതം അടയ്ക്കണം. മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ മോശമാണെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയത്.
2013 ഓഗ്‌സറ്റ് 15നായിരുന്നു സംഭവം. ആശാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളായിരുന്നു. പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് ആശാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലുമാണ് രാജ്യത്ത് കൂടുതല്‍ ആശാറാം അനുയായികളുള്ളത്.
ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് 74കാരനായ ആശാറാമിനെതിരെയുള്ളത്. മന്ത്രവാദവും മനുഷ്യകുരുതിയുംവരെ ആരോപിക്കപ്പെട്ടിട്ടുള്ള ഇയാളുടെ ആശ്രമത്തിനുള്ളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്താകട്ടെ വളരെ വികൃതമായാണ്. ആന്തരികാവയവങ്ങളില്ലാതെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുര്‍മന്ത്രവാദത്തിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
അസുമല്‍ സിരുമലാനി എന്ന പേരില്‍ 1941ലാണ് ആശാറാം ബാപ്പു ജനിച്ചത്. ഇന്ത്യബ്രിട്ടീഷ് വിഭജനത്തോടെ ആശാറാം കുടുംബത്തോടൊപ്പം അഹമ്മദാബാദിലോക്ക് ചേക്കേറി. കുതിരക്കാരനായിരുന്ന ആശാറാം പിന്നീടാണ് ആത്മീയവഴിയിലേക്ക് നീങ്ങുന്നത്. ആശാറാമിന്റെ പിതാവ് വളരെ നേരത്തെ മരിച്ചതിനാല്‍, ചായക്കച്ചവടക്കാരനായും മദ്യക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അമ്മയില്‍ നിന്ന് മെഡിറ്റേഷനും ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവായി. ആത്മീയതയോടുള്ള ഇഷ്ടം കൂടി 1964ലാണ് ഇപ്പോഴത്തെ പേരായ ആശാറാം ബാപ്പു ആയി മാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല