സ്വന്തം ലേഖകന്‍: എണ്ണക്കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അറബ് ലോകം; അന്വേഷണം തുടങ്ങിയതായി യുഎഇ. ഗള്‍ഫില്‍ നിന്നുള്ള എണ്ണയില്‍ നല്ലൊരു പങ്കും കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിവിധ രാജ്യങ്ങള്‍ ഉന്നയിച്ചു. സംഭവത്തിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളുടെ ചിത്രം പുറത്തു കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്.
തങ്ങളുടെ രണ്ട് എണ്ണ കപ്പലുകള്‍ക്കു നേരെ ആക്രമണ നീക്കം നടന്നതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇ പറഞ്ഞ നാലു കപ്പലുകളിലെ രണ്ടെണ്ണമാണോ സൗദിയുടേതെന്നു വ്യക്തമല്ല. സൗദിയിലെ റാസ് തനൂര തുറമുഖത്തുനിന്നു ക്രൂഡ് ഓയിലുമായി യുഎസിലേക്കു പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആളപായം ഉണ്ടായിട്ടില്ലെന്നും എണ്ണ കടലില്‍ വീണിട്ടില്ലെന്നും സൗദിയും സ്ഥിരീകരിച്ചു. എന്നാല്‍ ഇരു കപ്പലുകള്‍ക്കും കാര്യമായ തകരാര്‍ പറ്റിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും ഇവയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ യു.എ.ഇ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടക്കുകയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളുടെ കൂടി സഹകരണത്തോടെ നടക്കുന്ന അന്വേഷണം, അട്ടിമറി നീക്കത്തിന് പിന്നിലെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ലോകരാജ്യങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ യു.എ.ഇക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല