സ്വന്തം ലേഖകൻ: അബദ്ധത്തില്‍ ഇറാന്‍ സൈന്യം വെടിവെച്ചുവീഴ്ത്തിയ യുക്രെയ്ന്‍ വിമാനത്തിലെ 11 പേരുടെ മൃതദേഹങ്ങള്‍ തലസ്ഥാനമായ കിയവിലെത്തിച്ചു. ഒമ്പതു വിമാനജീവനക്കാരുടെയും രണ്ടു യാത്രക്കാരുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ക്ക് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി, പ്രധാനമന്ത്രി ഒലക്‌സി ഗൊഞ്ചറുക് ഉള്‍പ്പെടെയുള്ള ഉന്നതര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങളേറ്റുവാങ്ങിയ യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ജീവനക്കാരില്‍ പലരും വിങ്ങിപ്പൊട്ടി. ജനുവരി എട്ടിന് തെഹ്‌റാന്‍ വിമാനത്താവളത്തില്‍നിന്ന് കിയവിലേക്കു പുറപ്പെട്ട ബോയിങ് 737 വിമാനമാണ് അബദ്ധത്തില്‍ വെടിവെച്ചുവീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിരുന്നു.
യുക്രെയ്ൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ വിദഗ്ധ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇറാൻ. ബ്ലാക്ക് ബോക്സുകൾ യുക്രെയ്നിലേക്ക് അയയ്ക്കുകയും ഫ്രഞ്ച്, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ ഡേറ്റ വിശകലനം ചെയ്യുമെന്നും നേരത്തെ ഇറാൻ പറഞ്ഞിരുന്നു. എന്നാൽ, വിദേശത്തേക്ക് അയയ്ക്കില്ലെന്നും സ്വന്തം നിലയിൽ പരിശോധിക്കുമെന്നുമാണ് ഇന്നലെ ഇറാൻ വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല