1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

സ്വന്തം ലേഖകന്‍: വിസാ കാലാവധി കഴിഞ്ഞു; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മലയാളി കുടുംബത്തെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുന്നു; രോഗിയായ കുടുംബനാഥന് നാല് ഡോക്ടര്‍മാര്‍ അകമ്പടി; കുടിയേറ്റ നയങ്ങളില്‍ കാര്‍ക്കശ്യം വിടാതെ ബ്രിട്ടന്‍. വിമാനയാത്രയില്‍ സ്‌ട്രോക്ക് ഉണ്ടാകുമെന്ന് ഭയന്ന് നാല് ഡോക്ടര്‍മാരുടെ അകമ്പടി. 2007 ല്‍ യുകെയിലെത്തിയ 60 കാരനും ഓസ്‌ട്രേലിയന്‍ പൗരനുമായ ശങ്കരപിള്ള ബാലചന്ദ്രനും ഭാര്യ, മകന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരെയുമാണ് വര്‍ക്ക് വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തുന്നത്.

നേരത്തെ മൂന്ന് തവണ സ്‌ട്രോക്ക് വന്നിട്ടുള്ള ബാലചന്ദ്രനൊപ്പം 27 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ നാലംഗ ഡോക്ടര്‍മാരുടെ സംഘവും ഉണ്ടാകും. സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് നിന്നും മടങ്ങാന്‍ കഴിയാതെ ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു കുടുംബം. ഫെബ്രുവരില്‍ ബാലചന്ദ്രനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ തയ്യാറായി വിമാനത്തില്‍ കയറിയെങ്കിലും രോഗബാധിതനായതോടെ തിരികെ ഇറങ്ങേണ്ടിവന്നു.

വിമാനത്തില്‍ കയറിയപ്പോഴാണ് പിതാവിന്റെ പ്രതികരണത്തില്‍ പ്രശ്‌നങ്ങള്‍ തോന്നിയതെന്ന് 23കാരനായ മകന്‍ പ്രണവന്‍ പറഞ്ഞു. പെട്ടെന്ന് വിയര്‍ക്കാനും, മുന്‍പ് സ്‌ട്രോക്ക് ഉണ്ടായ സമയത്ത് കാണിച്ച ലക്ഷണങ്ങളും പ്രകടിപ്പിച്ചു. എയര്‍ലൈന്‍ അറ്റന്‍ഡന്റാണ് വിമാനത്തില്‍ നിന്നും തിരികെ ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചത്. ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ മൂന്ന് മാസത്തിനിടെ രണ്ടാം വട്ടം സമ്മതിച്ച ഘട്ടത്തിലാണ് ഈ സംഭവം.

2017 ഡിസംബറില്‍ പിതാവിന്റെ അവസ്ഥ മൂലം എയര്‍പോര്‍ട്ട് വരെ പോലും പോകാന്‍ സാധിച്ചില്ല. ബാലചന്ദ്രനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി യാത്ര ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഹോം ഓഫീസ് പറയുന്നു. 2007ലാണ് എഞ്ചിനീയറായി ഓസ്‌ട്രേലിയയില്‍ നിന്നും യുകെയിലേക്ക് ബാലചന്ദ്രന്‍ എത്തിയത്. 2012 നവംബറില്‍ വര്‍ക്ക് പെര്‍മിറ്റ് വിസ കാലാവധി കഴിഞ്ഞതോടെ 2013 മാര്‍ച്ചില്‍ ടിയര്‍ 1 ഹൈലിസ്‌കില്‍ഡ് മൈഗ്രന്റ് വിസ അനുവദിക്കപ്പെട്ടു.

ബാലചന്ദ്രന്റെ വര്‍ക്ക് വിസ കാലാവധി കഴിഞ്ഞതോടെ കുടുംബം രാജ്യത്ത് തുടരാന്‍ അനുമതി തേടിയെങ്കിലും 2013 ജൂണില്‍ ഹോം ഓഫീസ് ഈ ആവശ്യം നിഷേധിച്ചു. 2015 ഏപ്രിലില്‍ അവരുടെ അപ്പീലും നഷ്ടമായി. ഓസ്‌ട്രേലിയയിലേക്ക് തിരികെ പോകാതിരിക്കാന്‍ കാരണങ്ങളില്ലെന്നായിരുന്നു ന്യായീകരണം. ബാലചന്ദ്രന്റെ ഭാര്യ ശാന്തി (53), മക്കളായ കാര്‍ത്തിക (30), സിന്ധുജ (28), പ്രണവന്‍ എന്നിവരെല്ലാം ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവരാണ്.

എന്നാല്‍ പിതാവിന് ഇനിയും സ്‌ട്രോക്ക് നേരിട്ടാല്‍ യുകെ വിട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാകുമെന്ന് പ്രണവന്‍ പറയുന്നു. കാലൊടിഞ്ഞത് പോലെ സ്‌ട്രോക്കിന് വിമാനത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്തിനാണ് ഈ നാല് ഡോക്ടര്‍മാരെ കൂടെ അയയ്ക്കാന്‍ ഹോം ഓഫീസ് തയ്യാറാകുന്നതെന്ന് വ്യക്തമല്ലെന്നും പ്രണവന്‍ വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.