1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

കോട്ടയം: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ നാളെ (മെയ് 27 ബുധന്‍) ജനകീയ കര്‍ഷക ഉപവാസസമരം കോട്ടയത്ത് നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലാണ് ഉപവാസം. കോട്ടയം തിരുനക്കര പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വൈകിട്ട് 4ന് സമാപിക്കും. ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യവുമായി വിവിധ സാമുദായിക സാംസ്‌കാരിക കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കുചേരും. മെയ് 25 മുതല്‍ 30 വരെ കേരളത്തില്‍ പര്യടനം നടത്താനിരുന്ന പ്രമുഖ ഗാന്ധിയന്‍ അണ്ണാഹസാരെ ദേഹാസ്വാസ്ഥ്യം മൂലം കേരള പര്യടനം റദ്ദാക്കിയതുകൊണ്ട് ഉപവാസ സമരത്തില്‍ പങ്കുചേരുകയില്ല. ഇന്നലെ (മെയ് 25) കണ്ണൂരിലായിരുന്നു പര്യടനം തുടങ്ങേണ്ടിയിരുന്നത്. അദ്ദേഹത്തിന് എത്തിച്ചേരാനായില്ല.

കേരളത്തിലെ തീരദേശ ഇടനാട് മലനാട് മേഖലകളിലെ എല്ലാ വിഭാഗം കര്‍ഷകരുടെയും ജീവിത പ്രശ്‌നങ്ങളാണ് ഉപവാസ സമരവേദിയില്‍ ഉയര്‍ത്തപ്പെടുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് നിലനില്‍ക്കുന്ന അഴിമതിക്കെതിരെയും കര്‍ഷകസമൂഹം ശക്തമായി പ്രതികരിക്കും. നികുതി വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ഭരണച്ചെലവിനായി മാറ്റിവെയ്ക്കാന്‍ പാടില്ലെന്ന കര്‍ഷകജനതയുടെ നിര്‍ദ്ദേശം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു സമര്‍പ്പിക്കും. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നുനില്‍ക്കുന്ന കര്‍ഷകമക്കളുടെ വേദനയും ദുഃഖവും നിരാശയും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അധികാര കേന്ദ്രങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ജീവിക്കാനുള്ള കര്‍ഷകമക്കളുടെ ഈ പോരാട്ടത്തില്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാവരും പങ്കുചേരണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഡിജോ കാപ്പന്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.