സ്വന്തം ലേഖകൻ: ബ്രിട്ടനും ബ്രിട്ടീഷുകാർക്കും വൈകാരിക അടുപ്പമുള്ള നീല പാസ്പോർട്ട് വീണ്ടും വരുന്നു. യൂറോപ്യൻ യൂനിയെൻറ ഭാഗമായതിനെ തുടർന്ന് തൽക്കാലം വേണ്ടെന്നുവെച്ച നീലനിറമാണ് നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം തിരിച്ചെത്തുന്നത്. അടുത്തമാസം മുതൽ നീല പാസ്പോർട്ട് വിതരണം തുടങ്ങും.
1988 മുതൽ യൂറോപ്യൻ യൂനിയെൻറ പൊതുനിറമായ കടുംചുവപ്പും കാപ്പിയും കലർന്ന പാസ്പോർട്ടാണ് ബ്രിട്ടനിലും ഉപയോഗിച്ചിരുന്നത്. അത്യാധുനിക സാങ്കേതികതയോടെ അതിസുരക്ഷയൊരുക്കിയാണ് പാസ്പോർട്ട് പുറത്തിറക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂനിയൻ വിട്ടത്.
മാർച്ച് ആദ്യത്തോടെ പുതിയ പാസ്പോർട്ട് വിതരണം തുടങ്ങി വർഷം പകുതിയാകുന്നതോടെ എല്ലാ പാസ്പോർട്ടും നീലനിറത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 1921ലാണ് ആദ്യമായി ബ്രിട്ടൻ നീല പാസ്പോർട്ട് ഉപയോഗിച്ചിരുന്നത്. ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, സ്കോട്ലൻഡ്, വെയിൽസ് രാജ്യങ്ങളുടെ മുദ്രകൾ ചേർത്തുവെച്ചതാകും മുൻപേജ്.
ഫ്രഞ്ച്-ഡച്ച് കമ്പനിയായ ജെമാൽറ്റോവിനാണ് പുതിയ പാസ്പോർട്ട് നിർമാണത്തിന് കരാർ. പോളണ്ടിലെ സ്യൂവിൽ ഇവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല