1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക, പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ വെട്ടാന്‍ നിര്‍ദേശം. നൊബേല്‍ ജേതാവും ലോക പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കാണ് പ്രദര്‍ശനാനുമതി ലഭിക്കണമെങ്കില്‍ നാലു വാക്കുകള്‍ നിശ്ശബ്ദമാക്കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. അമര്‍ത്യസെന്നിന്റെ ശിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ സുമന്‍ ഘോഷ് സംവിധാനംചെയ്ത ‘താര്‍ക്കികനായ ഇന്ത്യക്കാരന്‍’ എന്ന ഡോക്യുമെന്ററിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയില്‍ കുടുങ്ങിയത്.

ഡോക്യുമെന്ററിയില്‍ പശു, ഗുജറാത്ത്, ഇന്ത്യയെക്കുറിച്ച് ഹിന്ദുത്വവാദികളുടെ കാഴ്ചപ്പാട്, ഹിന്ദു ഇന്ത്യ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്തയിലെ മേഖല സെന്‍സര്‍ ബോര്‍ഡ് വാക്കാല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സംവിധായകന്‍ ഇതിന് വഴങ്ങിയില്ല. മൂന്നു മണിക്കൂര്‍ നീണ്ട സ്‌ക്രീനിങ്ങില്‍ തന്റെ ഡോക്യുമെന്ററി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ വിശദമായി കണ്ടതായി സുമന്‍ ഘോഷ് പറഞ്ഞു.

അമര്‍ത്യ സെന്നുമായി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസു നടത്തുന്ന അഭിമുഖത്തില്‍ ഈ വാക്കുകള്‍ വളരെ പ്രധാനമാണെന്നും ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന്റെ രേഖാമൂലമുള്ള അറിയിപ്പിന് കാത്തിരിക്കുകയാണ്. എന്തായാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സുമന്‍ ഘോഷ് പറഞ്ഞു. ഡോക്യുമെന്ററിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ വാദികളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അമര്‍ത്യ സെന്‍ സംസാരിക്കുന്നുണ്ട്.

2002 മുതല്‍ കൗശിക് ബസു സെന്നുമായി നടത്തിയ വിവിധ അഭിമുഖങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായും ഉള്ളത്. അതേസമയം, സുമന്‍ ഘോഷിന്റെ ഡോക്യുമമെന്ററിയിലെ അമര്‍ത്യ സെന്നിന്റെ വാചകങ്ങളില്‍നിന്ന് ‘പശു’, ‘ഗുജറാത്ത്’ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശക്തമായി പ്രതിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.