സ്വന്തം ലേഖകൻ: ചന്ദ്രനില്‍നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. നവംബര്‍ 24-നാണ് ചൈന ചാങ് 5 വിക്ഷേപിച്ചത്. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചാങ് എന്ന ദേവതയാണ്. പലരും ചാങ്യെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനില്‍ നിന്നുളള കല്ലുകളും മറ്റു പദാര്‍ഥങ്ങളും ശേഖരിക്കാന്‍ ചൈനയയച്ച ദൗത്യത്തിന് ചാങ് എന്ന പേരിട്ടത്.
ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് അവിടെനിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിക്കുന്നത്. ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യന്‍ ഓഫ് സ്‌റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തില്‍ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ഇടത്തുനിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. രണ്ട് കിലോയോളം സാമ്പിളുകള്‍ ശേഖരിക്കാന്‍ ദൗത്യം ലക്ഷ്യമിടുന്നുണ്ട്.
ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ലാന്‍ഡിങ്ങിന് ശേഷം പേടകം അതിന്റെ റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് പാറ തുരന്ന് സാമ്പിളുകള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിലായിരിക്കും ശേഖരിക്കുന്ന സാമ്പിളുകള്‍ സൂക്ഷിക്കുന്നത്. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാന്‍ഡ് ചെയ്യുക. 2013-ലാണ് ചൈന ആദ്യ ചാന്ദ്രപര്യവേക്ഷണം നടത്തിയത്. ചന്ദ്രനില്‍ ഇതുവരെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത സ്ഥലം സന്ദര്‍ശിച്ച് ചാങ്- 4 ചരിത്രം കുറിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല