സ്വന്തം ലേഖകൻ: പോളിടെക്നിക് ക്യാംപസിൽ നിന്ന് ആക്രമണം നടത്തിയ വിദ്യാർഥികളെ പുറത്തുകടക്കാൻ അനുവദിക്കാതെ കണ്ണീർവാതകവും റബർ വെടിയുണ്ടകളും ഉതിർത്ത് പൊലീസ് പുറത്തു നിലയുറപ്പിച്ചതോടെ, 5 മാസമായി തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ചൈന തീരുമാനിച്ചുവെന്ന സൂചന ശക്തമായി. സർവകലാശാല വളപ്പിലേക്ക് പൊലീസ് കയറുമെന്നു ഭയപ്പെട്ട് വിദ്യാർഥികൾ ക്യാംപസിന്റെ പ്രധാന കവാടത്തിനു തീവച്ചു. അഞ്ഞൂറോളം പേർ ക്യാംപസിനുള്ളിൽ കുടുങ്ങിയിരിക്കുകയാണെന്നു വിദ്യാർഥി യൂണിയൻ ആക്ടിങ് പ്രസിഡന്റ് കെൻ വൂ അറിയിച്ചു.
ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തെരുവു യുദ്ധമായി മാറിയ നഗരം ഇന്നലെയും സംഘർഷഭരിതമായിരുന്നു. ഹോങ്കോങ്ങിനെ കൗലൂൺ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയിൽ പ്രക്ഷോഭകർ തീർത്ത തടസ്സം ഒഴിവാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു പാലത്തിനും ഇന്നലെ തീവച്ചു. 154 പേരെ അറസ്റ്റ് ചെയ്തു. കോളജുകൾക്ക് ഇന്നും സ്കൂളുകൾക്ക് ഈയാഴ്ച മുഴുവനും അവധി പ്രഖ്യാപിച്ചു. ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പൊലീസ് നടപടിയെ യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അപലപിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, റോഡിലെ ഉപരോധങ്ങൾ മാറ്റാനും തെരുവുകൾ വൃത്തിയാക്കാനും കഴിഞ്ഞ ദിവസം മുതൽ പട്ടാളം രംഗത്തിറങ്ങിയതിനെ ചൈന ന്യായീകരിച്ചു. അതിനിടെ ജനാധിപത്യ സമരക്കാർ മുഖം മൂടി ധരിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു ഹോങ്കോംഗ് ഹൈക്കോടതി വിധിച്ചത് അധികൃതർക്ക് തിരിച്ചടിയായി. പോളിയൂണിവേഴ്സിറ്റി ക്യാന്പസിൽ തന്പടിച്ചിരിക്കുന്ന വിദ്യാർഥി സമരക്കാർക്ക് എതിരേ പോലീസ് ഉപരോധം തീർത്ത സാഹചര്യത്തിലാണു വിധിയെന്നതു ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല