സ്വന്തം ലേഖകൻ: ചൈനയ്ക്ക് അകത്തും പുറത്തും കൊറോണ വൈറസ് പടർന്നതോടെ ഇന്ത്യ അതീവ ജാഗ്രതയിൽ. ചൈനയിലെ ഹുബെയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കി വിദേശകാര്യ മന്ത്രാലയം. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച് നിരീക്ഷിക്കും. കൊല്‍ക്കത്തയില്‍ തായ്‍ലന്‍ഡുകാരി മരിച്ചത് കൊറോണ മൂലമാണെന്ന സംശയത്തെ തുടർന്ന് മുൻകരുതൽ നടപടി ശക്തമാക്കി. ചൈനയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി.
ചൈനയിലെ ഹുബെയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയ വിദേശകാര്യ മന്ത്രാലയം ബെയ്ജിങ്ങിലെ സ്ഥാനപതി കാര്യാലയം സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. മടങ്ങിയെത്തുന്നവരെ പതിനാലു ദിവസം ഐസലേഷൻ വാർഡുകളിൽ പാർപ്പിച്ച് നിരീക്ഷിക്കുമെന്ന് ആരോഗ്യ മഞ്ഞാലയം വ്യക്തമാക്കി.
കൊറോണ വൈറസ് മൂലം മരണസംഖ്യ ഉയർന്ന സാഹചര്യത്തിലാണ് ചൈനയിൽ യാത്രനിയന്ത്രണം ഏർപ്പെടുത്തിയത്. വുഹാൻ മേഖലയെ പൂർണമായും ഒറ്റപ്പെടുത്തിയതോടെ ഇന്ത്യാക്കാരടക്കം നിരവധി വിദേശികൾ പ്രദേശത്ത് കുടുങ്ങി. ചെെനയിൽ ഫെയ്‌സ്ബുക്ക് ഉപയോഗത്തിനു നിയന്ത്രണമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിച്ച് ഭീതി ഉണ്ടാകാതിരിക്കാനാണ് ഇത്. ജോലിക്കാരോട് വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്‌താൽ മതിയെന്ന് പല കമ്പനികളും നിർദേശിച്ചിട്ടുണ്ട്.
വുഹാനിലെ ജിയാങ്കാൻ യൂണിവേഴ്സിറ്റിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ അടിയന്തര സഹായം ആവശ്യപ്പെട്ട് രംഗത്തെത്തി. 45 ഇന്ത്യൻ വിദ്യാർഥികളാണ് ഇവിടെ കുടുങ്ങികിടക്കുന്നത്. 432 യാത്രക്കാരെ ഉൾക്കൊള്ളുന്ന എയർ ഇന്ത്യയുടെ ജംമ്പോ വിമാനം രക്ഷാപ്രവർത്തനത്തിനായി ഏതു സമയവും ചൈനയിലേക്ക് പോകാൻ തയാറായി നിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊറോണ ഭീതിയില്‍ ചൈനയില്‍ മലയാളി വിദ്യാര്‍ഥികള്‍ പട്ടിണി ഭീതിയില്‍. 86 ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം 25 മലയാളികളാണ് ചൈനയില്‍ പട്ടിണിഭീതിയില്‍ കഴിയുന്നത്. വിദ്യാര്‍ഥികള്‍ പട്ടിണി ഭീതിയിലായ വിവരം ചൈനയില്‍ നിന്നയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പുറത്തറിയുന്നത്. തടവിലാക്കപ്പെട്ട അവസ്ഥയില്‍ ഹോസ്റ്റലില്‍ കഴിയുന്നു എന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. ചൈനയിലെ യിച്ചാങ് ത്രീ ഗോര്‍ഗസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് സന്ദേശമയച്ചത്.
137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 29,707 യാത്രക്കാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ രക്ത സാംപിളുകൾ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകം മുഴുവന്‍ കടുത്ത ജാഗ്രതയിലാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‍വാന്‍, തായ്‍ലാണ്ട്, വിയറ്റ്നാം, സിംഗപ്പൂര്‍ , നേപ്പാള്‍, ഫ്രാന്‍സ്, ആസ്ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ശ്രീലങ്കയിലും കംബോഡിയയിലും ഓരോരുത്തര്‍ക്കും കാനഡയില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. തായ്ലാന്റില്‍ വൈറസ് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.അതേസമയം ചൈനക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ശ്രീലങ്കയിലും നേപ്പാളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചത്ആശങ്കയായി തുടരുമ്പോഴും ഇന്ത്യയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മുന്തി ഡോ. വർഷവർധൻ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല