സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍ക്കാര്‍ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍. ഇതില്‍ ഒരു പ്രോജക്ട് ട്രയല്‍ നടത്താവുന്ന ഘട്ടത്തിലാണെന്നും നാലിടത്ത് ഗണ്യമായ പുരോഗതിയുണ്ടെന്നും ബയോടെക്‌നോളജി വകുപ്പ് അറിയിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് പിഎം കെയറില്‍നിന്ന് 100 കോടി രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
കേരളത്തില്‍ തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് (ഐസര്‍) കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരീക്ഷണം നടക്കുന്നത്. ആകെയുള്ള 14 പ്രോജക്ടുകളില്‍ നാലെണ്ണം മഹാരാഷ്ട്രയിലും മൂന്നെണ്ണം ഹൈദരാബാദിലുമാണ്. അഹമ്മദാബാദ് (ഗുജറാത്ത്), നെല്ലൂര്‍ (തമിഴ്‌നാട്), ന്യൂഡല്‍ഹി, ഇന്‍ഡോര്‍ (മധ്യപ്രദേശ്), തിരുവനന്തപുരം, മൊഹാലി (പഞ്ചാബ്) എന്നിവിടങ്ങളില്‍ ഓരോ പ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനു പുറമേ, വിദേശങ്ങളില്‍ നടക്കുന്ന പല വാക്‌സിന്‍ പരീക്ഷണങ്ങളിലും ഇന്ത്യ പങ്കാളിയാണ്. ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും പത്തെണ്ണത്തിനു ധനസഹായം ചെയ്തിട്ടുണ്ടെന്നും ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ പ്രോജക്ടിനു ഫണ്ട് ചെയ്യുന്നത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പാണെന്ന് സെക്രട്ടറി പ്രഫ. അശുതോഷ് ശര്‍മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല