സ്വന്തം ലേഖകൻ: ആഭ്യന്തര വിമാനസർവീസ് മേയ് 25 മുതൽ ആരംഭിക്കുമെന്ന് വ്യോമഗതാഗത മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവർത്തനം. എല്ലാ വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ വ്യോമഗതാഗത മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു.
ഈ മാസമാദ്യം രാജ്യത്തുടനീളമുള്ള എയർപോർട്ട് മാനേജർമാരുമായുള്ള ആശയവിനിമയത്തിൽ, എല്ലാ വിമാനത്താവളങ്ങളും പ്രവർത്തനത്തിന് സജ്ജമായിരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നാലാംഘട്ട ലോക്ക്ഡൗൺ കഴിയുന്നതിനു മുൻപ് വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്ന സൂചന വ്യോമയാന മന്ത്രിയും നൽകിയിരുന്നു. ഏതുദിവസവും വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ തയ്യാറാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വിമാന യാത്രികർക്കെല്ലാം ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിർദേശം വ്യോമയാന മന്ത്രാലയം അംഗീകരിച്ചാൽ ഫോണിൽ ആപ് ഇല്ലാത്തവരെ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല