സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 5,436,952 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രോഗബാധ. മരണം 344,550 ആയി ഉയർന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്.
നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനാറര ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇരുപത്തി ഒന്നായിരത്തിലധികം പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. നിലവിലെ രോഗികളുടെ എണ്ണം: 1,669,311; മരിച്ചവർ 98,740.
രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 335,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം രോഗബാധ കൂടുതലുള്ള രാജ്യങ്ങളേക്കാള്‍ മരണ നിരക്കില്‍ റഷ്യ പിന്നിലാണ്. എന്നാല്‍ ബ്രസീലിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. 22,013 പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. ഒരുദിവസം 10,000 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യം വരെ ബ്രസീലില്‍ ഉണ്ടായിട്ടുണ്ട്. രോഗത്തിന്റെ അുത്ത പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍.
യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ ഒരുലക്ഷത്തിന് മുകളിലെത്തിയത്. എന്നാല്‍ ഇവിടങ്ങളില്‍ ദിനംപ്രതി ആയിരങ്ങള്‍ മരിക്കുന്ന സാഹചര്യം നിലവിലില്ല.
ആശങ്കകള്‍ തീരാതെ നില്‍ക്കുമ്പോഴും ലോകമെമ്പാടുമായി 2,112,096 ആളുകള്‍ കോവിഡില്‍ നിന്ന് മുക്തരായി എന്നത് ആശ്വാസം പകരുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല