1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

സ്വന്തം ലേഖകൻ: ക്വാറന്റൈന്‍ കേന്ദ്രങ്ങളുറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങളുടെ സുരക്ഷയും ജീവനും ബലികൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് കേന്ദ്രം തയ്യാറല്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ശ്രമിക്കുന്നു. കേന്ദ്രം എടുത്തുചാടി നടപടികളെടുക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് യു.എ.ഇയില്‍ നിന്ന് ഒരു വിഭാഗം ഇന്ത്യക്കാരെയെങ്കിലും തിരിച്ചുകൊണ്ടുവന്നേക്കും എന്ന വിധത്തില്‍ വാര്‍ത്ത വന്നത്. മറ്റ് രോഗമുള്ളവര്‍, ഗർഭിണികൾ, വൃദ്ധർ, സന്ദർശക വിസാ കാലാവധി പിന്നിട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിങ്ങനെ കാൽ ലക്ഷം പേരെയെങ്കിലും നാട്ടിലെത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഉടന്‍ ഒരു തീരുമാനമുണ്ടാകില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

കൊവിഡ് 19 കാരണം വിദേശത്ത് ഒറ്റപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയിലും ബോധിപ്പിച്ചു. കെ.എം.സി.സി നല്‍കിയ ഹരജിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പ്രവാസികള്‍ക്ക് നിലവില്‍ അവര്‍ താമസിക്കുന്നിടത്ത് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. ഇതിനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വി മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിരവധി പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനൽ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നിൽ വന്ന പ്രവാസ ലോകത്തെ ആശങ്കകളിൽ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. അവർക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ , കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാർ എടുത്തു ചാടി നടപടികൾ എടുക്കാത്തത്.

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന വിമാനക്കമ്പനികളോടുള്ള നിർദ്ദേശം.

ലോക്ഡൗൺ കാലയളവിൽ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികള്‍ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികൾ എന്നെ അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രം ഇപ്പോൾ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

അതു പോലെ തന്നെ, കൊവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടൽ തേടി പലരും ബന്ധപ്പെട്ടിരുന്നു. എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നൽകിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടും.

ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങൾ ഞാൻ സാന്ദർഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ. ഇത്തരത്തിൽ, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിദ്ധാരണ പരത്താൻ ബോധപൂർവ്വമുള്ള ചർച്ചകൾ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചർച്ചകൾ നടത്തുന്ന മാധ്യമങ്ങൾ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ… പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികൾക്കൊപ്പം കേന്ദ്ര സർക്കാരുണ്ടാകും എന്നു കൂടി ഓർത്താൽ നന്ന്!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.