സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ കുവൈത്ത് ആലോചിക്കുന്നു. 3 ഘട്ടമായി പുനഃരാരംഭിക്കുന്ന രാജ്യാന്തര വിമാന സർവീസിൽ ആദ്യ ഘട്ടത്തിൽ 30% സർവീസുകളാണ് തുടങ്ങുക. ദിവസേന 120 മുതൽ 130 വിമാന സർവീസിലൂടെ 8000 മുതൽ 10,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 60% സർവീസുകൾ വീണ്ടെടുക്കും. ഇതോടെ ദിവസേന 200 വിമാനങ്ങളിലൂടെ പ്രതിദിനം 20,000 പേർ യാത്ര ചെയ്യും. 2021 ഓഗസ്റ്റിലെ മൂന്നാം ഘട്ടത്തിൽ പൂർണതോതിൽ പ്രവർത്തനം വീണ്ടെടുക്കും. പ്രതിദിനം 300 വിമാനങ്ങളിലൂടെ 30,000 പേരെയാണ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.
അതിനിടെ വിവിധ രാജ്യങ്ങൾ കുവൈത്തിലേക്കുള്ള വിമാന സർവീസ് വൈകാതെ പുനരാരംഭിക്കുമെന്നും സൂചിപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് ആദ്യ വാരത്തിലാണു കുവൈത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വിദേശങ്ങളിൽ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാനും രാജ്യത്തുള്ള വിദേശികളെ ഒഴിപ്പിക്കാനുമുള്ള സർവീസുകളും ചരക്കുനീക്കവും തുടരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല