സ്വന്തം ലേഖകൻ: കൊവിഡ് വിട്ടുമാറിയാലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാൻ സാധ്യതയെന്ന് സാംക്രമിക രോഗ വിദഗ്ദ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അവയില്‍ ചിലത് വരും വര്‍ഷങ്ങളില്‍ രോഗികളില്‍ തുടരുകയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളെ കൂടാതെ വൈറസ് പല അവയവങ്ങളേയും ബാധിക്കുകയും ചില കേസുകളില്‍ മാരകമായ നാശം വരുത്തുകയും ചെയ്യുന്നു.
“ഇതൊരു ശ്വാസകോശ വൈറസ് ആണെന്നാണ് നമ്മള്‍ കരുതിയിരുന്നത്,” കാലിഫോര്‍ണിയയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോക്ടര്‍ എറിക് ടോപോള്‍ പറയുന്നു. “എന്നാല്‍, അത് പാന്‍ക്രിയാസ്, ഹൃദയം, കരള്‍, മസ്തിഷ്‌കം, വൃക്ക, മറ്റു അവയവങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്നു. തുടക്കത്തില്‍ ഞങ്ങളത് തിരിച്ചറിഞ്ഞിരുന്നില്ല.”
ശ്വാസോച്ഛോസ പ്രശ്‌നങ്ങളെ കൂടാതെ കൊവിഡ്-19 രോഗികള്‍ക്ക് പക്ഷാഘാതത്തിലേക്ക് നയിക്കാവുന്നതരത്തില്‍ രക്തം കട്ടപിടിക്കുകയും വിവിധ അയവയവ സംവിധാനങ്ങള്‍ ബാധിക്കുന്ന കടുത്ത വീക്കം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. തലവേദന, തലചുറ്റല്‍, രുചിയും മണവും നഷ്ടപ്പെടുക, ചുഴലി, ആശയക്കുഴപ്പം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതില്‍നിന്നുള്ള വിടുതല്‍ സാവധാനവും അപൂര്‍ണവും ചെലവേറിയതുമാണ്. ജീവിതനിലവാരത്തിനുമേല്‍ വലിയ ആഘാതം സൃഷ്ടിക്കും.
കൊവിഡ്-19-ന്റെ വിശാലവും വൈവിദ്ധ്യവുമുള്ള ആവിര്‍ഭാഗം അസാധാരണമാണെന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഹൃദ്രോഗ വിദഗ്ദ്ധയായ ഡോക്ടര്‍ സാദിയ ഖാന്‍ പറയുന്നു.
“ഇന്‍ഫ്‌ളുവന്‍സ ഹൃദയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ശ്വാസകോശത്തിന് പുറത്ത് ഈ വൈറസ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ തോതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം,” സാദിയ പറയുന്നു. വലിയതോതിലെ ആരോഗ്യ ചെലവുകളും ക്ലേശങ്ങളുമാണ് കൊവിഡ്-19 രോഗമുക്തി നേടിയവരെ കാത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല