സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 28വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെങ്കിലും അപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഇത് തുടരാനും സാധ്യതയുണ്ട്.
മാര്‍ച്ച് 22 മുതല്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുകയാണെന്നും മാറ്റങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ 01246421111 എന്ന നമ്പറിലോ അല്ലെങ്കില്‍ ബുക്കിങ് ഓഫീസുകളിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും വിവരങ്ങള്‍ അറിയിക്കും.
രാജ്യത്ത് കഴിയുന്ന ടൂറിസ്റ്റുകള്‍ എത്രയും വേഗം തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം. കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരും നിര്‍ദേശം നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഒമാനിലെ ബസ്, ഫെറി സര്‍വീസുകള്‍ ഗതാഗത മന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവ വഴി രാജ്യത്തെത്തിയ ടൂറിസ്റ്റുകള്‍, കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ലോകത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവരവരുടെ രാജ്യത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ സുരക്ഷിതമായി മടങ്ങിപ്പോകണം. സാഹചര്യം അനുകൂലമാവുമ്പോള്‍ അവരെ വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ഒമാന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല