സ്വന്തം ലേഖകൻ: കൊറോണ വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു.
“ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്,” ബുധനാഴ്ച രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലീസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചിട്ട്.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.
ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല