സ്വന്തം ലേഖകൻ: ഏഷ്യയിലെ തന്നെ വലിയ ചുവന്നതെരുവുകളിൽ ഒന്നായ കൊൽക്കത്തയിലെ സൊനഗച്ചിയിലും മുംബൈയിലെ കാമാത്തിപുരയിലും ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ. കൊറോണ വൈറസിനും പിന്നാലെ നടപ്പാക്കിയ ലോക്ഡൗണിനെയും തുടർന്ന് അനിശ്ചിതകാലത്തേക്കു നീങ്ങാവുന്ന ദുരിതദിനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഇവിടങ്ങളിലെ ആയിരക്കണക്കിനു സ്ത്രീകൾ.
കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരിൽ പലരും ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ലെന്നും ചിലർ പറയുന്നു. രാജ്യം മുഴുവൻ അടച്ചുപൂട്ടിയ ലോക്ഡൗൺ പതിറ്റാണ്ടുകളായി കാമാത്തിപുരയിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികൾക്കു കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ചുവന്നതെരുവായാണ് കാമാത്തിപുര അറിയപ്പെട്ടിരുന്നത്. വിവിധ പ്രായത്തിലുള്ള സ്ത്രീകൾ ഇവിടെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ബംഗാൾ, നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നു കടത്തിക്കൊണ്ടുവന്ന ആയിരക്കണക്കിനു സ്ത്രീകൾ മറ്റൊരു തൊഴിലിനും അവകാശമില്ലാതെ ഇവിടെ ജോലി ചെയ്യുന്നു.
സാധാരണ ദിവസങ്ങളിൽ ജനത്തിരക്കുള്ള കാമാത്തിപ്പുരയിലേയും സോനാഗച്ചിയിലേയും നിരത്തുകൾ ഇപ്പോൾ വിജനമാണ്. ഒരു ലക്ഷത്തിലേറേ സ്ത്രീകളാണ് സൊനഗച്ചിയിലെ തെരുവുകളിൽ ലൈംഗിക തൊഴിലാളികളായി കഴിയുന്നത്. സൊനഗച്ചിയിൽ ഉള്ളവർക്കു സൗജന്യ റേഷൻ നൽകുന്നത് പരിഗണനയിലാണെന്നു ബംഗാളിലെ ഒരു മുതിർന്ന മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല