സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വിസ നിയന്ത്രണം കർശനമാക്കിയ യു.എ.ഇയിൽ ഇന്ത്യയിൽ നിന്നെത്തിയ യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുന്നു. ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ അബൂദബയിൽ വന്നിറങ്ങിയ നിരവധി പേർക്കാണ് തിരിച്ചുപോരേണ്ടി വന്നത്.
നേരത്തേ അനുവദിച്ച വിസിറ്റ് ഉൾപ്പെടെ പുതിയ വിസകെളാക്കെയും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 17ന് മുമ്പ് ഇഷ്യൂ ചെയ്ത സന്ദർശക, ടൂറിസ്റ്റ് വിസകളുമായും ഇപ്പോൾ യു.എ.ഇയിലേക്ക് യാത്ര അസാധ്യമാണ്. താമസ വിസയുള്ളവർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂ. വരും ദിവസങ്ങളിൽ കൂടുതൽ യാത്രാ വിലക്കുകൾ ഉണ്ടാകും എന്നാണ് സൂചന.
തിരുവന്തപുരത്തു നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX 549ലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 ലെയും നൂറ്റിമുപ്പതോളം യാത്രക്കാര്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ വിലക്കിയതുമൂലമാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്. മടങ്ങി പോകുവാനാണ് വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറത്തിയ പുതിയ ഉത്തരവിലാണ് 14 ദിവസത്തെ നിരീക്ഷണം. മാര്‍ച്ച് 18 മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. അതോടൊപ്പം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല