സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് അമേരിക്കയില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 18,500ലേറെ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 230 പേര്‍ മരിച്ചു. രോഗവ്യാപനം ഇനിയും വന്‍തോതില്‍ കൂടുമെന്നാണ് കണക്കുകൂട്ടല്‍.
ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത ആരും വീടിനു പുറത്തിറങ്ങരുത്. മേഖലയിലെ എല്ലാ തൊഴില്‍സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കടകളും കെട്ടിടങ്ങളും അടച്ചിട്ടു.
കാലിഫോര്‍ണിയയ്ക്കും ഇല്ലിനോസിനും പിന്നാലെ ന്യൂ ജേഴ്‌സിയിലേയും കണെക്ടികട്ടിലേയും ചിക്കാഗോയിലേയും ജനങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അത്യാവശ്യമെങ്കില്‍ മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസി, ഗ്യാസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്ര പോകാം. അധികൃതരുടെ നിര്‍ദേശം പാലിച്ച് ലക്ഷണക്കണക്കിന് ജനങ്ങളാണ് വീടിനുള്ളില്‍ ഇരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം 7000 കടന്നു. രോഗബാധ അനിയന്ത്രിതമാവുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും കണക്ടികട്ടിലും പെന്‍സില്‍വാലിയയിലും എല്ലാ സ്ഥാപനങ്ങളും പാര്‍ലറുകള്‍ക്കും അടച്ചിടാന്‍ ഉത്തരവുണ്ട്.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ അമേരിക്കയില്‍ പ്രസിഡന്റെ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 5,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക മെക്‌സിക്കോ, കാനഡ അതിര്‍ത്തികളിലൂടെയുള്ള ഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തി കടന്നുള്ള കുടിയേറ്റം രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന് ബാധ്യതയാണെന്ന് നേരത്തെ തന്നെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
4 മണിക്കൂറിനുള്ളില്‍ 627 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സൈന്യത്തെ വിളിച്ച് ഇറ്റലി. കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ ഇത്രയേറെ മരണം ഒരു രാജ്യത്ത് സംഭവിക്കുന്നത് ആദ്യമായാണ്.
ഇറ്റലിയില്‍ ലോംബാര്‍ഡിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ആയിരക്കണക്കിന് രോഗബാധിതരായ ആളുകളാണ് ഉള്ളവത്. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ ഈ മേഖലയിലെ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിക്ക് സഹായവുമായി ചൈനീസ് മെഡിക്കല്‍ വിദഗ്ധരും ലോംബാര്‍ഡിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമല്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ലോംബാര്‍ഡ് മേഖല പ്രസിഡന്റ് അറ്റിലിയോ ഫോണ്ടാന മിലിറ്ററി ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.
‘നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിവനായി സൈന്യത്തെ ഉപയോഗിക്കാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു. ലോംബാര്‍ഡിയിലുടനീളം 114 സൈനികര്‍ ഉണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ കുറവാണ് എന്നാല്‍ ചെറുതാണെങ്കിലും പോസിറ്റീവായ മാറ്റമാണിതെന്ന് ഫൊണ്ടാന അഭിപ്രായപ്പെട്ടു. ‘നിര്‍ഭാഗ്യവശാല്‍, അക്കങ്ങളില്‍ മാറ്റത്തിന്റെ ഒരു പ്രവണത ഞങ്ങള്‍ കാണുന്നില്ല. അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.’
ഇറ്റലിയില്‍ 4,000 ത്തിലധികം ആളുകളാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ആറായിരം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്താകെ 47,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല