സ്വന്തം ലേഖകൻ: ലോകമൊട്ടാകെ കൊറോണ പടർന്നുപിടിക്കുമ്പോൾ വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവാണ് നിലവില്‍ പ്രധാന ഭീഷണിയായി നിലനില്‍ക്കുന്നത്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ തുടങ്ങി കൊവിഡ് ഏറ്റവും പടര്‍ന്ന പിടിച്ച രാജ്യങ്ങളില്‍ രോഗികള്‍ക്കനുസൃതമായി വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ പാടുപെടുകയാണ്.
ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് കൃതിമമായി ശ്വാസം നല്‍കുന്ന മെഡിക്കല്‍ ഉപകരണമാണ് വെന്റിലേറ്ററുകള്‍. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രോഗിയുടെ ശ്വാസകോശത്തിനാണ്. ഇത് ന്യൂമോണിയക്കൊപ്പം ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന acute respiratory distress syndrome, എന്ന അവസ്ഥയ്ക്കും വഴിവെക്കും.
ഇത് തടയാന്‍ വേണ്ടി കൊവിഡ് രൂക്ഷമായ രോഗികള്‍ക്ക് ട്യൂബിലൂടെ വെന്റിലേറ്ററുകള്‍ ശ്വാസം നല്‍കും.ഒപ്പം വെന്റിലേറ്ററുകള്‍ക്ക് രോഗിയുടെ ശരീരത്തിന്റെ ചൂടനുസരിച്ച് വായുവിന്റെ ഈര്‍പ്പമോ, ചൂടോ ക്രമീകരിക്കാന്‍ പറ്റും. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരപ്രകാരം കൊവിഡ് പിടിപെടുന്ന ആറില്‍ ഒരാള്‍ക്ക് ശ്വാസതടസ്സം കാര്യമായ രീതില്‍ ഉണ്ടാവും.
അമേരിക്കയിലെ സൊസൈറ്റി ഓഫ് ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ നല്‍കുന്ന വിവര പ്രകാരം കൊവിഡ് ചികിത്സയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ 960000 രേഗികള്‍ക്ക് വെന്റിലേറ്റര്‍ പരിചരണം ആവശ്യമായി വരും. എന്നാല്‍ അമേരിക്കയുടെ കൈവശം നിലവില്‍ രണ്ടു ലക്ഷം വെന്റിലേറ്ററുകളേ ഉള്ളൂ.
യു.കെയില്‍ ദേശീയ ആരോഗ്യ രംഗം നല്‍കുന്ന വിവര പ്രകാരം 8175 വെന്റിലേറ്ററുകളേ ഉള്ളൂ. കൊവിഡ് രൂക്ഷാവസ്ഥയിലെത്തുമ്പോള്‍ 30000 വെന്റിലേറ്ററുകള്‍ ആവശ്യമായി വരുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതുന്നത്. വെന്റിലേറ്റര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കയും ബ്രിട്ടനും രാജ്യത്തെ വാഹന നിര്‍മാണ കമ്പനികളോട് വെന്റിലേറ്ററുകള്‍ നിര്‍മിക്കാനാവശ്യപ്പെട്ടിരിക്കുന്നത്.
ലോകത്തിലെ സമ്പന്ന രാജ്യങ്ങളായ അമേരിക്കയ്ക്കും ബ്രിട്ടനും വെന്റിലേറ്ററുകളില്‍ ഇത്രമാത്രം ലഭ്യതക്കുറവ് നിലനില്‍ക്കുമ്പോള്‍ ദരിദ്ര രാജ്യങ്ങളുടെ സ്ഥിതി ഇതിലും ഗുരുതരമാണ്. 19 മില്യണിലേറെ ജനങ്ങളുള്ള മാലിയില്‍ 56 വെന്റിലേറ്ററുകള്‍ മാത്രമാണുള്ളത്. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരത്തില്‍ തന്നെയാണ് സ്ഥിതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല