1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് തലച്ചോറിന് തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കൊവിഡ് 19 കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളില്‍ ബുദ്ധിഭ്രമം, ഉന്മാദം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് താല്‍ക്കാലിക മസ്തിഷ്‌ക തകരാറുകള്‍, ഹൃദയാഘാതം, നാഡികളുടെ തകരാറുകള്‍ അല്ലെങ്കില്‍ മറ്റ് ഗുരുതരമായ മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെട്ടെന്ന് കണ്ടെത്തിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

“1918 ലെ സ്പാനിഷ് ഫ്‌ളൂവിന് ശേഷം 1920 കളിലും 1930 കളിലും പൊട്ടിപ്പുറപ്പെട്ട എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക എന്ന സ്ലീപ്പിങ് സിക്ക്‌നെസ് അവസ്ഥയ്ക്ക് സമാനമായ ഒരു മസ്തിഷ്‌ക തകരാറ് ഉണ്ടാവാന്‍ സാധ്യതയുണ്ട്,” ലണ്ടന്‍ ശാസ്ത്ര സംഘത്തിലെ ഗവേഷകനായ മൈക്കിള്‍ സാന്‍ഡി പറഞ്ഞു. ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടെങ്കിലും പ്രതികരിക്കാനാവാതെ മരവിപ്പില്‍ തുടരേണ്ടിവരുന്ന അവസ്ഥയാണ് എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക. വിശപ്പോ മറ്റ് വികാരങ്ങളോ പ്രകടിപ്പിക്കാന്‍ ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കഴിയില്ല.

കൊവിഡ് 19 എന്ന കൊറോണ വൈറസ് മൂലമായുണ്ടാകുന്ന രോഗം ശ്വാസ പ്രക്രിയയെ തകരാറിലാക്കുന്ന ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ്. എന്നാല്‍, ന്യൂറോ ഗവേഷകരും മസ്തിഷ്‌ക വിദഗ്ദരും പറയുന്നത്, വൈറസ് തലച്ചോറിനെ ബാധിക്കും എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നാണ്.

“ദശലക്ഷക്കണക്കിന് ആളുകളെ ഇപ്പോള്‍ത്തന്നെ രോഗം ബോധിച്ചുകഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് ഒരു കോടി ആളുകള്‍ക്ക് രോഗം ഭേദമാവുകയും അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്താലുള്ള അവസ്ഥയാണ് എന്നെ ഭയപ്പെടുത്തുന്നത്. അത് അവരുടെ ജോലി ചെയ്യാനുള്ള കഴിവിനെയും ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെയും ബാധിക്കും,” കാനഡ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ ഗവേഷകന്‍ അഡ്രിയാന്‍ ഓവന്‍ റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബ്രയിന്‍ ജേണലില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, പഠനം നടത്തിയ ഒമ്പത് രോഗികളില്‍ അക്യൂട്ട് ഡിസെമിനേറ്റഡ് എന്ന അവസ്ഥയുണ്ടായതായി കണ്ടെത്തിയെന്നാണ്. വൈറസ് ബാധ മൂലം കുട്ടികളില്‍ കണ്ടുവരുന്ന നാഡീവൈകല്യമാണ് അക്യൂട്ട് ഡിസെമിനേറ്റഡ്.

ഈ കാര്യം കണ്ടെത്തിയ ശേഷം നടത്തിയ ഗൗരവമായ പഠനത്തില്‍ ഇത് ബാധിച്ച രോഗികളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയെന്നും ശാസ്ത്ര സംഘം പറയുന്നു. കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ മസ്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നുമാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

“കൊവിഡ് ഭീതി മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെട്ടേക്കാം. എന്നാസല്‍, അതിന്റെ ദീര്‍ഘകാല ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇനിയും നമുക്ക് അറിയില്ല. നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകളെക്കുറിച്ച് ഡോക്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, നേരത്തെയുള്ള രോഗ നിര്‍ണയും രോഗിക്ക് എത്രയും പെട്ടെന്ന് ചികിത്സ് നല്‍കുന്നതില്‍ സഹായിക്കും,” പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ റോസ് പാറ്റേഴ്‌സണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.