1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2015

 

സ്വന്തം ലേഖകന്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ കേരളം നാലാമതാണിപ്പോള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്നും കണക്കുകള്‍ കാണിക്കുന്നു.

2011 ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012 ല്‍ ഇത് 22,060 ആയും 2013 ല്‍ 71,780 ആയും കഴിഞ്ഞ വര്‍ഷം 149,254 ആയും ഉയര്‍ന്നു. ഈ വര്‍ഷം സൈബര്‍ കേസുകള്‍ മൂന്നുലക്ഷം കവിയുമെന്നാണ് സൂചന. 2014 ല്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രം എഴുന്നൂറിലധികം സൈബര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറയുന്നു.

ഫോണ്‍, ഇമെയില്‍ ബന്ധമുള്ള കുറ്റകൃത്യങ്ങള്‍ കുറയുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ കുതിച്ചുകയറുകയാണ്. പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ മാത്രം 2013ല്‍ സോഷ്യല്‍മീഡിയ ബന്ധമുള്ള 290 പരാതികളും 2014ല്‍ 323 പരാതികളും ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 183 പരാതികള്‍ ലഭിച്ചതായി ഹൈടെക് സെല്‍ എ.സി. വിനയകുമാരന്‍ നായര്‍ പറയുന്നു. ഓരോ മാസവും രാജ്യത്ത് 12,456 സൈബര്‍ കേസുകളാണ് ശരാശരി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നത് പെണ്‍കുട്ടികളാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ചതിക്കുഴിയില്‍ ചാടിക്കുന്ന സംഭവങ്ങള്‍ സാധാരണമായി. കുട്ടികള്‍ക്കിടയില്‍ കൂടിവരുന്ന ആത്മഹത്യാപ്രവണതയ്ക്ക് പ്രധാന കാരണം സൈബര്‍ കുരുക്കുകളാണെന്ന് പഠനങ്ങളും പറയുന്നു. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 21 ശതമാനം സൈബര്‍ കുരുക്കുകളില്‍പ്പെടുന്ന പെണ്‍കുട്ടികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.