സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സമരം 11 മണിക്കൂറിനുശേഷം രാത്രിയോടെ അവസാനിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. പോലീസുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ബാര്‍ കൗണ്‍സിലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പോലീസുകാര്‍ക്ക് നല്‍കി. പരിക്കേറ്റ പോലീസുകാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ലഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
പരിക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപവീതം ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസുകാരുടെ സമരം അവസാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല