സ്വന്തം ലേഖകൻ: ദുബായിലെ താമസ – കുടിയേറ്റ നിയമലംഘകർക്ക് യാത്രാനടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ എമിഗ്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നല്‍കും.സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും.
ലോകത്ത് ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഇതനുസരിച്ച് തടവുകാരുടെ ലഗേജുകൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലേയ്ക്ക് അയയ്ക്കും. ഡനാറ്റയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എമിഗ്രേഷന്‍ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു. അടുത്ത വർഷം നടക്കുന്ന എക്സ്പോയ്ക്ക് മുൻപ് തന്നെ പദ്ധതി നടപ്പാക്കും.
പ്രവേശന, താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തികരിക്കാനാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. പുതിയ നടപടി മൂലം കാലതാമസമില്ലാതെ തടവുകാർക്ക് ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധമായി യുഎഇയിലേക്കെത്തിയവരും നിയമങ്ങൾ ലംഘിച്ചു അനധികൃതമായി താമസിച്ചവരെയുമീണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. കേസുകൾ കൈകാര്യം ചെയ്യാൻ ഡനാറ്റയുടെ ബോർഡിങ് പാസ്സ് കൗണ്ടറും തടങ്കൽ കേന്ദ്രത്തിൽ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല