1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2016

സ്വന്തം ലേഖകന്‍: യൂറോപ്പിലെ അഭയാര്‍ഥി തര്‍ക്കം അതിര്‍ത്തി തര്‍ക്കത്തിലേക്ക് വഴിമാറുന്നു, വിവാദ പ്രസ്താവനയുമായി യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്‍. പശ്ചിമേഷ്യയില്‍നിന്നും വടക്കന്‍ ആഫ്രിക്കയില്‍നിന്നും അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തികള്‍ തുറന്നുകൊടുത്തേ മതിയാകൂ എന്ന യൂറോപ്യന്‍ യൂനിയന്‍ ചെയര്‍മാന്‍ ജീന്‍ ക്‌ളോദ് ജങ്കറുടെ പ്രസ്താവനയാണ് വിവാദമായത്.

അതിര്‍ത്തികള്‍ രാഷ്ട്രീയക്കാരുടെ ഏറ്റവും നീചമായ കണ്ടുപിടിത്തമാണ്. അഭയാര്‍ഥികളോടും അവരുടെ കുട്ടികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചേ മതിയാകൂ. ദേശീയതയെ എതിര്‍ക്കണം. ദേശീയത വികാരം വളര്‍ത്തുന്നവരെ പിന്തുടരരുത്. അവരുടെ വളര്‍ച്ചക്ക് ഇടം നല്‍കുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍. പ്രതിനിധി പീറ്റര്‍ സതര്‍ലന്‍ഡും ഇ.യു അധ്യക്ഷന്‍ന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.

അഭയാര്‍ഥികള്‍ പ്രവഹിച്ചുകൊണ്ടിരിക്കെ, വിഷയത്തെ അഭിമുഖീകരിക്കാതെ ഭയന്നോടരുതെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി പീറ്റര്‍ സതര്‍ലന്‍ഡ് പറഞ്ഞു. ആഫ്രിക്കയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍വഴി ഇറ്റലിയില്‍മാത്രം ഈ വര്‍ഷം 95000 അഭയാര്‍ഥികള്‍ എത്തി. അടുത്ത രണ്ടുമാസങ്ങളില്‍ അത് 170000 വരെ എത്തും. ഈ പ്രതിസന്ധിയെ അഭിമുഖീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റിന് പിന്നാലെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ പാടില്ലെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ യൂറോപ്യന്‍ നയം രൂപവത്കരിച്ചേ മതിയാകൂ. ദേശീയത വികാരം ഭയന്ന് എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ ഭദ്രമാക്കി ഒളിച്ചിരുന്നാല്‍ യൂറോപ്പില്‍ സ്ഥിതിഗതികള്‍ വഷളാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജങ്കറിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു. അതിര്‍ത്തികള്‍ നിര്‍ണായകമാണെന്നാണ് ബ്രിട്ടന്‍ കരുതുന്നതെന്നും അവര്‍ നിലപാട് വ്യക്തമാക്കി. ഇ.യു അധ്യക്ഷന്റെ നിലപാടിനോട് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും വിയോജിച്ചു. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ വിഷയത്തില്‍ തുര്‍ക്കിയുമായി കരാറുണ്ടാക്കിയതുപോലെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരണമുണ്ടാക്കുകയാണ് വിഷയത്തിന് പരിഹാരമെന്ന് മെര്‍കല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.