സ്വന്തം ലേഖകൻ: പുതുവർഷത്തിൽ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങൾ പതിവു ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെ കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഞെട്ടി വിറക്കുകയാണ് യൂറോപ്പ്. ചെറിയ ഇടവേളക്കു ശേഷമാണ് അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്. ഇതാകട്ടെ, ഏറ്റവും കൂടുതൽ പിടികൂടുന്നത് യൂറോപ്പിലെ വിവിധ രാജ്യങ്ങളെ.
ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ച് വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മഹാമാരി യൂറോപ്പിനെ പ്രതിസന്ധിയുടെ മുനമ്പിൽ നിർത്തുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിൻ എത്തിയത് കോവിഡ് പ്രതിരോധത്തിന് പുതുവഴി തുറെന്നങ്കിലും യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ പകുതിയിലും വൈറസിെൻറ വ്യാപനത്തിന് വേഗം കൂടുതലാണ്.
ലക്ഷത്തിൽ 150 പേരിലേറെയാണ് ഇവിടങ്ങളിൽ വ്യാപനമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ് മേഖല ഡയറക്ടർ ഹാൻസ് ക്ലുഗ് പറയുന്നു. 22 രാജ്യങ്ങളിലാണ് വൈറസിെൻറ പുതിയ മാരക വകഭേദം പടർന്നുപിടിക്കുന്നത്. കഴിഞ്ഞ നവംബറിൽ ആദ്യമായി തിരിച്ചറിഞ്ഞ പുതിയ വകഭേദം ഏറ്റവും എളുപ്പം നാശം വിതക്കുന്നത് ബ്രിട്ടനിലാണ്.
2020ൽ യൂറോപ്പിൽ കോവിഡ് ബാധിച്ച് മൊത്തം മരണസംഖ്യ ആറു ലക്ഷത്തോളമാണ്. യു.കെ, റഷ്യ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവയിലൊക്കെയും അരലക്ഷത്തിനു മേലെയാണ് മരണം. ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ് എന്നിവയാണ് ഇതിൽ മുന്നിലുള്ളത്. മുക്കാൽ ലക്ഷത്തിൽ കൂടുതലോ അതിനരികെയോ പേർ ഇവിടങ്ങളിൽ കോവിഡ് ബാധയെ തുടർന്ന് ഇവിടങ്ങളിൽ മരിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ ഇന്ത്യൻ എംബസി അടച്ചു
കൊവിഡ് ഭീതി ശക്തമായ ബ്രിട്ടനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തി. ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസും ബർമിങ്ങാം, എഡിൻബറോ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളുമാണ് താൽകാലികമായി പ്രവർത്തനം നിർത്തിവയ്ക്കുന്നത്. മൂന്നിടത്തും ഫെബ്രുവരി 20 വരെ എല്ലാ കോൺസുലാർ സേവനങ്ങളും നിർത്തിവയ്ക്കുമെന്നാണ് ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഇതോടെ പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, വീസ, ഒസിഐ, അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും നിലയ്ക്കും. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്രസേവനങ്ങൾ മാത്രമാകും ഈ കാലയളവിൽ ഉണ്ടാകുക. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് info.london@mea.gov.in എന്ന ഇ-മെയിൽ വിലായത്തിൽ ബന്ധപ്പെടാം.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി പകുതിവരെ ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൗണായതിനാൽ ഇനി ഹൈക്കമ്മിഷന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കാൻ വൈകും. ഇന്ത്യൻ സമൂഹങ്ങൾക്കുള്ള പൊതുവായ അറിയിപ്പുകൾ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെയും ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയും അപ്ഡേറ്റ് ചെയ്യും.
കൊവിഡ് അനിയന്ത്രിതമായി തുടരുന്ന ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ മരണം റിപ്പോർട്ട് ചെയ്തു. 1162 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. പുതുതായി രോഗികളായത് 52,618 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ 30,370 പേർ കൊവിഡ് രോഗികളായി ചികിൽസയിലുണ്ട്. എല്ലാ ആശുപത്രികളിലെയും മൂന്നിലൊന്നു രോഗികളും കൊവിഡ് ബാധിതരാണ്.
ഇതിനിടെ രാജ്യത്ത് കൊവിഡ് വാക്സിന്റെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ് പതിനഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം കൊവിഡ് വാക്സിന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഫെബ്രുവരി മധ്യത്തോടെ 60 വയസിനു മുകളിലുള്ള എല്ലാവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കും ആദ്യഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് സർക്കാർ.
ആയിരത്തിലേറെ വാക്സിനേഷൻ സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വൻകിട വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ച് നടപടികൾ ത്വരിതപ്പെടുത്തും. താൽക്കാലികമായി നിർമിച്ച നേറ്റിംങ്ങേൽ ആശുപത്രികളെ വാക്സിനേഷൻ ഹബ്ബുകളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ.
ജർമനി ലോക്ക്ഡൗണ്‍ ജനുവരി 31 വരെ നീട്ടി
കൊറോണ വൈറസ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തില്‍ ജർമനി നിലവിലെ ലോക്ക്ഡൗണ്‍ ജനുവരി 31 വരെ നീട്ടി. എന്നാല്‍ ഇത്തവണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജർമന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബവേറിയന്‍ സംസ്ഥാന പ്രധാനമന്ത്രി മാര്‍ക്കൂസ് സോഡര്‍, ബര്‍ലിന്‍ മേയര്‍ മൈക്കല്‍ മുള്ളര്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ ലോക്ഡൗണ്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
രാജ്യത്ത് കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ വിപുലീകരിക്കുന്നതിനും സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുകള്‍ ചൊവ്വാഴ്ച സമ്മതിച്ചിരുന്നു. സ്കൂളുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കുറഞ്ഞത് ജനുവരി 31 വരെ പ്രാബല്യത്തില്‍ വരും, കൂടാതെ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല