സ്വന്തം ലേഖകൻ: ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഫേസ് റെക്കനിഷന്‍ ടെക്‌നോളജി ലോകമെമ്പാടും വളര്‍ച്ച നേടുകയാണ്. ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ ഫേസ് റെക്കനിഷന്‍ കമ്പനികള്‍ വളര്‍ച്ച പ്രാപിക്കുന്നതിനിടയിലേക്കിതാ പുതിയൊരു കമ്പനി കൂടി വേരോട്ടത്തിന് മുതിരുകയാണ്.
ഇസ്രഈലിന്റെ എനിവിഷന്‍ കമ്പനിയാണത്. ഒട്ടേറെ വിവാദങ്ങളിലാണ് എനിവിഷന്‍ ഇതിനകം ഉള്‍പ്പെട്ടിരിക്കുന്നത്. സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് എനിവിഷന് സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നാണ് ഇതില്‍ ഒന്നാമത്തേത്. ജൂണിലാണ് എനിവിഷന്‍ ഇതു സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയിലാവുന്നത്. ഇസ്രഈല്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എനിവിഷന് സാമ്പത്തിക പിന്തുണ നല്‍കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
എനിവിഷന്‍ എന്ന കമ്പനിയുടെ വേരോട്ടം ചെറുതല്ല ഇസ്രഈലില്‍.ഇസ്രഈല്‍ സൈന്യത്തിന്റെയും ഇസ്രഈല്‍ ചാര സംഘടനയായ മൊസാദിന്റെയും സഹകരണത്തോടെ വെസ്റ്റ്ബാങ്കില്‍ ഫേസ് റെക്കനിഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട് എന്ന് വാര്‍ത്താ മാധ്യമമായ എന്‍.ബി.സി യുടെ റിപ്പോര്‍ട്ട് മുമ്പ് പുറത്തു വന്നിട്ടുണ്ട്.
ഒക്ടോബറില്‍ എന്‍.ബി.സി അന്വേഷണം നടത്തിയപ്പോള്‍ എനിവിഷന്‍ ഇസ്രഈല്‍ സൈന്യവുമായി സഹകരിച്ച് വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ ജനതയക്കു മേല്‍ രഹസ്യ നിരീക്ഷണം നടത്തിയിരുന്നു എന്ന് ഉറപ്പു വരുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഫല്‌സതീന്‍ ജനതയ്ക്കുമേലാണ് എനിവിഷന്‍ ആദ്യ പരീക്ഷണവും നടത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ‘ഗൂഗിള്‍ അയോഷ് ‘ എന്ന പേരിലായിരുന്നു ഈ പ്രൊജക്ട് നടന്നത്. അയോഷ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇസ്രഈല്‍ അധിനിവേശ ഫലസ്തീന്‍ മേഖലയെയും ഗൂഗിള്‍ എന്നത് നിരീക്ഷണം എന്ന അര്‍ത്ഥത്തിലുമാണ്.
എന്‍.ബി.സിയുടെ റിപ്പോര്‍ട്ട് വിവാദമായപ്പോള്‍ എനിവിഷന്‍ തങ്ങളുടെ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം ഔദ്യോഗിക പരിശോധന നടത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. യു.എസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ ആരോപണം അന്വേഷിക്കുമെന്നായിരുന്നു നവംബറില്‍ മൈക്രാസോഫ്റ്റ് അറിയിച്ചത്. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല