സ്വന്തം ലേഖകൻ: ഇന്ത്യ സന്ദർശിക്കാനുള്ള മുന്നൊരുക്കങ്ങൾക്കിടെ ഫേസ്ബുക്കിൽ നരേന്ദ്ര മോദിയേക്കാൾ മുന്നിൽ താനെന്ന വിചിത്ര അവകാശവാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിലവിൽ 44.3 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സുള്ള മോദിയേക്കാൾ ബഹുദൂരം പിന്നിലാണ് 27.5 ദശലക്ഷം ഫോളോവേഴ്‌സുള്ള ട്രംപ്. എന്നാൽ താനാണ് ഒന്നാമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് പറഞ്ഞുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
“മഹത്തായ ബഹുമതിയെന്ന് ഞാൻ കരുതുന്നു. മാർക്ക് സുക്കർബർഗ് ഈയിടെ പറഞ്ഞു ഡൊണാൾഡ് ജെ. ട്രംപാണ് ഫേസ്ബുക്കിലെ ഒന്നാമൻ എന്ന്. രണ്ടാമൻ ഇന്ത്യയിലെ പ്രധാനമന്ത്രി മോദിയും. രണ്ടാഴ്ചക്കിടെ ഞാൻ ഇന്ത്യയിലേക്ക് പോകാനിരിക്കുകയാണ്. അതിലേക്കാണ് ശ്രദ്ധ,” ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ഇതാദ്യമായല്ല ട്രംപ് ‘സുക്കർബർഗിനെ ഉദ്ധരിച്ച്’ ഫേസ്ബുക്കിൽ താനാണ് ഒന്നാമനെന്ന് അവകാശപ്പെടുന്നത്. മോദിക്ക് 150 കോടിയും തനിക്ക് 350 ദശലക്ഷവും ഫോളോവേഴ്‌സുണ്ടെന്നാണ് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മാർക്ക് സുക്കർബർഗോ ഫേസ്ബുക്ക് അധികൃതരോ തയ്യാറായിട്ടില്ല.
ഫേസ്ബുക്കിൽ മോദിയാണ് മുന്നിലെങ്കിലും മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ട്രംപിനാണ് മേൽക്കൈ. 72.5 ദശലക്ഷം പേരാണ് ട്വിറ്ററിൽ യു.എസ് പ്രസിഡണ്ടിനെ പിന്തുടരുന്നത്. മോദിക്ക് ട്വിറ്ററിൽ 53 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ട്രംപിന്റെ പിന്തുടർച്ചക്കാരിൽ 37 ശതമാനവും മോദിയുടേതിൽ 60 ശതമാനവും വ്യാജ അക്കൗണ്ടുകളാണെന്നാണ് പഴയ കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല