സ്വന്തം ലേഖകൻ: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ കയറിക്കൂടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തത്തിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹെപ്പാരന്‍ സള്‍ഫേറ്റ് എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തമാണ് കൊവിഡുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ഗവേകര്‍ പറയുന്നു. കൊവിഡ് ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും ഈ കണ്ടെത്തല്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കോശങ്ങള്‍ക്ക് മുകളില്‍ കാണപ്പെടുന്ന എ.സി.ഇ.2 എന്ന് വിളിക്കുന്ന സംയുക്തത്തിലൂടെയാണ് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറുന്നതെന്ന് മുമ്പ് നടന്ന പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ ഹെപ്പാരന്‍ സള്‍ഫേറ്റ് ഇല്ലാതെ എ.സി.ഇ.2 വഴി കോശങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ വൈറസിന് സാധിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
പരീക്ഷണ ശാലയില്‍ വെച്ച് നടത്തിയ പഠനങ്ങളില്‍ ഹെപ്പാരന്‍ സള്‍ഫേറ്റിന്റെ അഭാവം വൈറസിന്റെ കോശങ്ങള്‍ക്കുള്ളിലേക്കുള്ള പ്രവേശനത്തിനുള്ള കഴിവിനെ 80 മുതല്‍ 90 ശതമാനം വരെ കുറയ്ക്കുന്നതായി തെളിഞ്ഞു.
എ.സി.ഇ.2 വിനൊപ്പം ഹെപ്പാരന്‍ സള്‍ഫേറ്റിന്റെയും സഹായത്തോടെ മാത്രമേ വൈറസിന് ശ്വാസകോശത്തിലേക്ക് കടന്നുകയറാന്‍ സാധിക്കു. പരീക്ഷണ ശാലയില്‍ വെച്ച് ഹെപ്പാരിന്‍ സള്‍ഫേറ്റിനെ തടയുന്ന എന്‍െൈസം ഗവേഷകര്‍ ഉപയോഗിച്ചു. ഇതുവഴി കോശങ്ങള്‍ക്കുള്ളിലേക്ക് വൈറസിന് കടക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമായി.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസറായ ജെഫ്രി എസ്‌കോയുടെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല