1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരു രാജ്യത്തെയും സൈനികള്‍ ഏറ്റുമുട്ടി. കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിന്റെ വടക്കന്‍ കരയായ പാംഗോങ്ങ് തടാകത്തിന്റെ തീരത്തായിരുന്നു ഏറ്റുമുട്ടല്‍.

ഇവിടുത്തെ മൂന്നില്‍ രണ്ടു ഭാഗവും കയ്യടിക്കിയ ചൈന ടീബറ്റ് വഴി ഇന്ത്യയിലേക്ക് കയറാന്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ ശ്രമമാണ് ഇന്ത്യ തടഞ്ഞത്. ഫിംഗര്‍4, ഫിംഗര്‍ 5 പ്രദേശം വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കയറാനുള്ള ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശ്രമം രണ്ടു തവണ ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരു സൈനികരും തമ്മില്‍ കയ്യേറ്റവും കല്ലേറും നടന്നതായിട്ടാണ് വിവരം. കല്ലേറില്‍ ഇരു വിഭാഗത്തിലെ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഇരു വിഭാഗവും പിന്‍വാങ്ങുകയും ചെയ്തു.

സിക്കിംഭൂട്ടാന്‍ടിബറ്റ് ട്രി ജംഗ്ഷനായ ദോക്‌ളാമിലെ സ്ഥിതിഗതിയുടെ പശ്ചാത്തലത്തില്‍ പടിഞ്ഞാറ് ലഡാക്ക്, മദ്ധ്യത്തില്‍ ഹിമാചലില്‍, ഉത്തരാഖണ്ഡ്, കിഴക്കന്‍ ഭാഗമായ സിക്കിം, അരുണാചല്‍ എന്നിങ്ങനെ മൂന്ന് അതിര്‍ത്തി മേഖലകളിലും ചൈന ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഉത്തരാഖണ്ഡ് ജില്ലകളായ ബരാഹോത്തി, ചാമോലി എന്നീ ജില്ലകളിലേക്ക് ഒരു കിലോമീറ്ററോളം 1015 സൈനികര്‍ നുഴഞ്ഞുകയറിയിരുന്നു. കിഴക്കന്‍ ലഡാക്ക് ഇരു സൈനികരും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചുമാര്‍, ഡെപ്‌സാംഗ്, പാങ്ങോങ്ങ് സോ എന്നിവിടങ്ങള്‍ പ്രത്യേകിച്ചും.

13,900 അടി ഉയരത്തില്‍ നില്‍ക്കുന്ന ചാംാ പാസ്സ്, 134 കിലോമീറ്റര്‍ വരുന്ന പാങ്ങോങ്ങ് തടാകത്തില്‍ ആയുധങ്ങളേന്തിയ ബോട്ടുകളുമായും ഇരു സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്. പാകിസ്താനുമായി 1999 ല്‍ കാര്‍ഗില്‍ യുദ്ധം നടന്നതിന് ശേഷം ഇവിടം വലിയ പ്രശ്‌നബാധിത പ്രദേശമായി മാറിയിട്ടുണ്ട്. തടാത്തിന്റെ തെക്കന്‍ തീരത്തേക്ക് ചൈന ഇവിടെ ട്രാക്ക് വരെ ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ എല്ലാ വര്‍ഷവും ഏകദേശം 300 കടന്നുകയറ്റം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്താറുണ്ടെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.

ദോക് ലായെ ചൊല്ലി ജൂണ്‍ 16ന് ആണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോള്‍ പ്രശ്‌നം. ദോക് ലായില്‍ ചൈന റോഡു നിര്‍മിക്കാന്‍ തീരുമാനിച്ചതായിരുന്നു കാരണം. അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സൈനിക വിഭാഗവും അതിര്‍ത്തിയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.