സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.
മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് 92 രാജ്യങ്ങള്‍ വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവച്ച് തുടങ്ങിയിരുന്നു. എന്നാല്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കിൽ പാകിസ്താനും ചൈനയ്ക്കും വാക്‌സിന്‍ നല്‍കാനും ഇന്ത്യ തയ്യാറാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സ്ഫഡ് – ആസ്ട്രസെനിക്ക വാക്‌സിന്‍ ഡോസുകള്‍ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കൊവിഡ് വാക്‌സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
കൊവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച വാക്‌സിനുകളാവും ബ്രസീലിലേക്ക് കൊണ്ടുപോകുക. വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് ബ്രസീലിലെ വിദഗ്ധ സമിതി അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്.
50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍നിന്നും റഷ്യയില്‍നിന്നും വാങ്ങുന്ന വാക്‌സിനുകള്‍ ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം.
ചൈന വികസിച്ച വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തുന്ന പക്ഷം ചൈനയിലേക്ക് വാക്‌സിന്‍ അയയ്ക്കാനുള്ള സാധ്യതയും ഇന്ത്യ ആരായുന്നുണ്ട്. ചൈനയുടെ വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തിന്റെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ കൊവിഡ് വാക്‌സിന് ഫലപ്രാപ്തി കുറവാണെന്ന സൂചന അടുത്തിടെ തായ്‌ലന്‍ഡ് നല്‍കിയിരുന്നു.
ഫലപ്രാപ്തി കുറവാണെന്ന് കണ്ടെത്തിയതോടെ ചൈനയോട് തായ്‌ലന്‍ഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചൈനയിലെ സിനോഫാമിനോടാണ് വിവരങ്ങള്‍ ആരാഞ്ഞിട്ടുള്ളതെന്നും അവ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തായ്‌ലന്‍ഡിലെ ഹെല്‍ത്ത് സയന്‍സസ് ഡിപ്പാര്‍ട്ടുമെന്റ് അധികൃതര്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല