1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2015

 

 

 

 

 

 

 

 

 

ഇരുപത്തി ഒന്ന് ക്രിസ്ത്യാനികളെ കഴുത്തറുത്തു കൊന്ന ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടനക്കെതിരെ പ്രാര്‍ഥനയില്‍ ഒന്നിക്കുവാനും ഉപവാസങ്ങളും ത്യാഗങ്ങളും ചെയുവാനും അട്ടപ്പാടി സെഹിയോണ്‍ ധ്യാന കേന്ദ്ര തലവനും അനേകം മലയാളികളുടെ ആത്മീയ നേതാവുമായ ഫാ സേവിയര്‍ ഖാന്‍ വട്ടയില്‍ നടത്തിയ ആഹ്വാനം അനേക ലക്ഷങ്ങള്‍ ഏറ്റെടുത്ത വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം എന്‍ ആര്‍ ഐ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അച്ചന്റെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സോഷ്യല്‍ മീഡിയകളിലൂടെ ഞങ്ങളുടെ വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആഹ്വാനം വന്ന ശേഷം അനേക ലക്ഷങ്ങള്‍ ലോകമെമ്പാടും നടത്തിയ പ്രാര്‍ഥനകള്‍ ഫലമണിയുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത് എന്ന് വട്ടായിലച്ചനെ അനുകൂലിക്കുന്നവര്‍ തുറന്നു പറയുന്നു.

അതി നിഷ്ഠൂരമായ കൊലപാതക പരമ്പരകളിലൂടെ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ലോകത്തെ ഒന്നടങ്കം ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയിരുന്ന ഐസിസ് എന്ന തീവ്ര വാദി സംഘടനയുടെ മനോവീര്യം ചോര്‍ന്നു തുടങ്ങിയതായി ബി ബി സി അടക്കമുള്ള മാധ്യമങ്ങള്‍ തെളിവുകളോടെ സാക്ഷ്യ പ്പെടുത്തുന്നു.

പാശ്ചാത്യരെ അടക്കം നിരവധി ആളുകളെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച ശേഷം കഴുത്തറുത്തും തീകൊളുത്തിയും വെടിവെച്ചും കൊല്ലുന്ന നിരവധി വിഡിയോകള്‍ പുറത്തു വിട്ടാണ് ഇവര്‍ ലോകജനതയെ ഒന്നടങ്കം പേടിപ്പിച്ചു നിറുത്തിയിരുന്നത്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം നേത്രുത്വം നല്‍കി വീഡിയോകളില്‍ സന്ദേശം നല്കിയിരുന്ന ജിഹാദി ജോണ്‍ എന്ന ബ്രിട്ടീഷ് പൗരനെ പറ്റിയുള്ള എല്ലാ വിവരങ്ങളും വളരെ ആകസ്മികമായി ഇക്കഴിഞ്ഞ ദിവസം ലോകത്തിനു മുന്‍പില്‍ എത്തി. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ അടക്കം ഏവരും ഭയക്കുന്ന ഇസ്ലാമിക് തീവ്രതയുടെ മുഖമായാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാളെ പറ്റിയുള്ള യാതോരു വിവരങ്ങളും ആര്‍ക്കും മനസ്സിലാകരുത് എന്ന ദൃഡ നിശ്ചയത്തോടെയാണ് ഓരോ വിഡിയോ കളും ഭീകരര്‍ തയ്യാറാക്കിയിരുന്നത്.

എന്നാല്‍ ഇയാളുടെ പേരും ബാല്യകാലം മുതലുള്ള ചിത്രങ്ങളും അടക്കം എല്ലാ വിവരവും ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടപ്പെട്ടതോടെ തങ്ങളുടെ കോട്ടയില്‍ വിള്ളല്‍ വീണതായി ഐസിസി നു ബോധ്യപ്പെട്ടു എന്നും ഇത് അവരുടെ മനോവീര്യം തകര്‍ത്തതായും ഈ മാധ്യമങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

കൂടാതെ സിറിയയില്‍ ഇവര്‍ ഭീകരര്‍ക്ക് ട്രെയിനിംഗ് നല്‍കുന്ന അഭയാര്‍ഥി ക്യാമ്പുകളുടെ ചിത്രങ്ങളും വിവരങ്ങളും ബി ബി സി പുറത്തു വിട്ടു. ഇക്കൂട്ടരുടെ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടു പുറത്തു വന്ന പല മുന്‍ കാല തീവ്രവാദ അനുഭാവികളുടെ സാക്ഷ്യങ്ങളും ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു കഴിഞ്ഞു. അതിനിടെ ഐസിസ് കേന്ദ്രം ആക്രമിക്കാനായി ഇറാക്ക് സൈന്യം വളരെയേറെ മുന്നേറിക്കഴിഞ്ഞു. കൂടാതെ അമേരിക്ക അടക്കം അനേകം ലോക രാജ്യങ്ങള്‍ ഐസിസിനെ ഇല്ലായ്മ ചെയുവാനുള്ള കരുനീക്കങ്ങള്‍ ശക്തമായി ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതെല്ലം വളരെ അടുത്ത ദിനങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ് എന്നതാണ് വളരെ ശ്രദ്ധെയം.

ലോകത്തില്‍ തിന്മയുടെ ഒരു ശക്തിയും, ആരെയും, പ്രത്യേകിച്ചു നിഷ്‌ക്കളങ്കരെ, ദ്രോഹിക്കുവാന്‍ വേണ്ടി വളര്‍ച്ച പ്രാപിക്കരുത്, അതിനായി അനേകം ജനങ്ങള്‍ ദൈവത്തോട് ശക്തമായി പ്രാര്‍ഥിക്കണം എന്നാണ് ഫാ സേവിയര്‍ ഖാന്‍ വട്ടയില്‍ തന്റെ സന്ദേശത്തിലൂടെ പരസ്യമായി ലോക ജനതയെ ആഹ്വാനം ചെയ്തത്.

ലോകമെമ്പാടും തീവ്രവാദവും മറ്റു ദുരിതങ്ങളും ആയി അനേക ലക്ഷങ്ങള്‍ കഷ്ട്ടപ്പെടുമ്പോള്‍, കേരളത്തിലെ സഭാ നേതൃത്വവും പുരോഹിതക്കൂട്ടവും കോഴക്കാരും ബാറുടമകളും ആയ തങ്ങളുടെ കുഞ്ഞാടുകളെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുവാനും ഭരണ നിയമ വ്യവസ്ഥകളെ സ്വാധീനിക്കുവാനും നെട്ടോട്ടമോടുന്നത് വിശ്വാസികളുടെ ഇടയില്‍ വന്‍ അസ്വസ്ഥതകള്‍ ഉളവാക്കി വന്ന സമയത്താണ് വേറിട്ട സ്വരമായി ഫാ സേവിയര്‍ ഖാന്‍ വട്ടയില്‍ രംഗത്ത് വന്നത്.

താമസിയാതെ പോട്ട ഡിവയിന്‍ ധ്യാന കേന്ദ്രത്തിലെ പ്രധാനിയായ ഫാ.മാത്യു ഇലവുങ്കലും ഒപ്പം ചേര്‍ന്നു. ഇത് നാനാ ജാതി മതസ്ഥരായ മലയാളികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ പ്രാര്‍ത്ഥനയുടെയും ത്യാഗപ്രവര്‍ത്തികളുടെയും ഫലമായി ഇപ്പോള്‍ ഉണ്ടായ പുതിയ നല്ല സൂചനകള്‍ അധികം വൈകാതെ തന്നെ ഐസിസ് അടക്കമുള്ള എല്ലാ തീവ്രവാദ വിഭാഗങ്ങളും മനസ്സ് മാറാനോ അതുമല്ലെങ്കില്‍ അത്തരം സംഘടനകള്‍ ഇല്ലാതാവാനോ ഇടയാകും എന്നാണ് വലിയൊരു വിഭാഗവും പ്രതീക്ഷിക്കുന്നത്.

അതിനിടെ, ഐസിസ് വീഡിയോകളില്‍ മുഖം മൂടിയണിഞ്ഞു പ്രത്യക്ഷപ്പെട്ട ജിഹാദി ജോണ്‍ എന്നാ മുഹമ്മദ് എംവാസിയെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സൈനികരില്‍ നിന്നും രക്ഷപെടുത്തി സംരക്ഷിക്കുവാന്‍ ഒളിത്താവളങ്ങളില്‍ നിന്നും ഒളിത്താവളങ്ങളിലേക്ക് മാറ്റുന്ന രീതിയാണ് ഇപ്പോള്‍ ഭീകരര്‍ പിന്തുടരുന്നതെന്ന് ഒരു വര്‍ഷം മുന്‍പ് ജിഹാദി ജോണിനൊപ്പം സിറിയയില്‍ ഭീകര വാദ പരിശീലന കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ബി ബി സി യോട് തുറന്നു പറഞ്ഞു. എന്നാല്‍ ഇയാളുടെയും ഐസിസിന്റ്‌റെയും ഒട്ടുമിക്ക രഹസ്യതാവളങ്ങളും വെളിവാക്കപ്പെട്ട സാഹചര്യത്തില്‍ ജിഹാദി ജോണിനെ സഖ്യകഷികളുടെ പട്ടാളം പിടികൂടി വധിക്കും എന്നത് ഉറപ്പാണെന്നും അങ്ങിനെ വന്നാല്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ ഐസിസ് തന്നെ ഇയാളെ മുന്‍കൂറായി വധിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്തായാലും വട്ടയിലച്ചനെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കൂന്നവര്‍ക്കും തങ്ങളുടെ വിശ്വാസ ബലപരീക്ഷണ വേദിയായി ഈ സംഭവം മാറ്റപ്പെട്ടു കഴിഞ്ഞു, അതുറപ്പ്.

ഞങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ലിങ്ക് വായിക്കുവാന്‍ ഇവിടെ  http://www.nrimalayalee.com/xaviorkhan.html ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.