1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2018

സ്വന്തം ലേഖകന്‍: കൊല്ലത്ത് കോപ്പിയടി ആരോപണത്തിന്റെ പേരില്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ). കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത രാഖി കൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാഖി കോളേജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രാഖി വിഷമത്തോടെ കോളേജില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ അധ്യാപകരോ സുരക്ഷാ ജീവനക്കാരോ അത് ഗൗരവത്തോടെ ശ്രദ്ധിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഖി എങ്ങനെയാണ് പുറത്തേക്ക് പോയതെന്ന് അറിയില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത്. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പി അടിച്ചുവെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി.

തുടര്‍ന്ന് സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മാത്രമല്ല കുട്ടിയുടെ ഫോട്ടോയെടുക്കുകയും ചെയ്തതായും പറയുന്നു. അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളജില്‍ നിന്ന് ഇറങ്ങിയോടുകയും എസ്.എന്‍ കോളജിനു മുന്നില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.