സ്വന്തം ലേഖകന്‍: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയക്കെടുതി പഠിച്ച യു.എന്‍ സംഘം ചീഫ് സെക്രട്ടറിക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വീടുകളുടെ പുനരുദ്ധാരണത്തിന് മാത്രം 5659 കോടി രൂപ വേണം. അന്തിമ റിപ്പോര്‍ട്ട് 22ന് സമര്‍പ്പിക്കും.
വീടുകള്‍ പൂര്‍ണമായും നശിച്ചവകയില്‍ 5296 കോടിയുടെയും കേടുപാടുകളുണ്ടായതില്‍ 1383 കോടിയുടെയും നഷ്ടമുണ്ടായതായി യു.എന്‍ സംഘം വിലയിരുത്തുന്നു. ആരോഗ്യരംഗത്തിന്റ പുനരുദ്ധാരണത്തിന് 567 കോടി രൂപ വേണം. വിദ്യാഭ്യാസ രംഗത്ത് 213 കോടിയുടെ നഷ്ടം. കുടിവെളളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 1331 കോടിയും കാര്‍ഷിക മല്‍സ്യബന്ധന മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ 4499 കോടിയും കണ്ടെത്തണം.
റോഡുകളുടെ പാലങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിന് 8554 കോടി ഊര്‍ജമേഖലയില്‍ 353 കോടിയും ജലസേചനത്തിന് 1484 കോടിയും. ഓരോ രംഗത്തും വരുത്തേണ്ട മാറ്റം റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഓരോയിടത്തേയും ജലത്തിന്റ ലഭ്യതയ്ക്കും ഒഴുക്കിനും അനുസരിച്ച് ഡച്ച് മാതൃകയില്‍ ജലനയം രൂപീകരിക്കണം,കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം.
പ്രളയബാധിത മേഖലകളില്‍ താമസം ഒഴിവാക്കണം. നവകേരള നിര്‍മാണത്തിന് ന്യൂസിലാന്‍ഡിലേയും ഇന്‍ഡോനേഷ്യയിലേയും പോലെ അഞ്ചുവര്‍ഷ കാലാവധിയുള്ള ഒരു ഏജന്‍സിയെ നിയോഗിക്കണമെന്നും സംഘം ശുപാര്‍ശ ചെയ്യുന്നു. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംഘം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ കീഴിലെ 12 രാജ്യാന്തര ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല