സ്വന്തം ലേഖകൻ: താൻ ആത്മഹത്യയുടെ വക്കിലെന്ന വിശദീകരണവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ്. താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. ഡിേപ്ലാമാറ്റിക് ബാഗിൽ വന്ന സ്വർണവുമായി തനിക്ക് പങ്കില്ല. കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് അയച്ചുനൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നു.
കോൺസൽ ജനറലിന്റെ അഡ്മിനിസ്ട്രേറ്റീവ് വർക്കർ മാത്രമാണ് ഞാൻ. ആ ജോലിയുടെ ഭാഗമായി ഒരുപാട് ഉന്നത ഉദ്യേഗസ്ഥരുമായും മന്ത്രിമാരുമായും പ്രതിപക്ഷ നേതാക്കളുമായും ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിച്ചിട്ടുണ്ട്. യു.എ.ഇ ജനറൽ പറയുന്ന ജോലിയല്ലാതെ മറ്റൊരു ജോലിയും താൻ ചെയ്തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിൽ ഒരു തിരിമറിയും നടത്തിയിട്ടില്ല. എല്ലാ മന്ത്രിമാരെയും പരിപാടിയിൽ ക്ഷണിച്ചിട്ടുണ്ട്. ഉന്നത അധികാരികളെ ബന്ധപ്പെട്ടത് ജോലിയുടെ ഭാഗമായി മാത്രമാണ്. ആശയ വിനിമയം കോൺസുലേറ്റ് ജനറലിന്റെ നിർദേശം അനുസരിച്ച് മാത്രമാണ്.
മുഖ്യമാരുടെയോ സ്പീക്കറുടെയോ വീടുകൾ കയറിയിറങ്ങിട്ടില്ല
മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട് ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്. തികച്ചും ഔദ്യോഗികമായി മാത്രം. യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എന്റെ കുഞ്ഞു മക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന തന്റെ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഹോണറബ്ൾ സ്പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനും സാക്ഷിയായിട്ടില്ല. യു.എ.ഇയിൽനിന്ന് വി.വി.ഐ.പികൾ വരുമ്പോൾ അവരെ പിന്തുണക്കുകയാണ് എന്റെ ജോലി.
ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്
എന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്. ഞാനും എന്റെ കുടുംബവും ആത്മഹത്യചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഒാരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്ന സുരേഷ് പറയുന്നു.
ആകെയുള്ള ഇടപെടൽ ഡിപ്ലോമാറ്റിക് കാർേഗായിൽ എ.സിയെ വിളിച്ച് സംസാരിച്ച് അതൊന്ന് ക്ലിയർ ചെയ്യണേ എന്നു പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാൻ സാക്ഷിയല്ല. ഇത് ജനങ്ങൾ അറിയണം. ഞാനെന്ന സ്ത്രീയെ, അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള രാഷ്ട്രീയ പ്രവർത്തകരെയും ചേർത്തുവെച്ച് പറഞ്ഞു പ്രചരിപ്പിക്കുന്നു. എന്നെ ഞാൻ അല്ലാതെയാക്കി. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടുനിർത്തി.
ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണം കടത്തിയ എല്ലാവരെയും പിടികൂടണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിൽക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകണം. സ്വപ്നയുടെ മകൾ എസ്.എഫ്.െഎ ആണെന്ന് പറയുന്നു. എന്റെ മോളെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ. എല്ലാ സൗകര്യങ്ങളും നൽകിയാണ് ഞാൻ മകളെ വളർത്തുന്നതെന്നും സ്വപ്ന വിശദീകരിച്ചു.
കോൺസുലേറ്റിന്റെ നിർദേശം അനുസരിക്കുക മാത്രം ചെയ്തു
ഡിപ്ലോമാറ്റിന്റെ കാർഗോ ക്ലിയറാകാൻ താമസിച്ചപ്പോൾ ആവശ്യപ്പെട്ട പ്രകാരം അന്വേഷിക്കുകയായിരുന്നു. ഡിപ്ലോമാറ്റാണ് എന്നെ വിളിച്ചത്. എന്റെ റോൾ എന്താണെന്ന് അറിയണം. കോൺസുലേറ്റിന്റെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്.
കരാറുകളുടെയും മീറ്റിങ്ങുകളുടെയും സത്യാവസ്ഥ അന്വേഷിക്കണം. ഔദ്യോഗിക ചടങ്ങുകളുടെയും പരിപാടികളുടെയും ചിത്രങ്ങൾ ഉണ്ട്. രാഷ്ട്രീയ നേതൃത്വവുമായി ഇടപ്പെട്ടതും ജോലി ചെയ്തതിന്റെ ഭാഗമായാണ്. മന്ത്രിസഭയെ ഒന്നും ചെയ്യാൻ സാധിക്കില്ല. അവരുമായി യാതൊരു ബന്ധവുമില്ല. യുഎഇ എനിക്ക് ജീവനാണ്. യുഎഇയിൽ ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. മറ്റൊന്നിലും പങ്കില്ല.
സരിത്ത് ജൂലൈ 15 വരെ കസ്റ്റംസ് കസ്റ്റഡിയിൽ
സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് സരിത്തിനെ കസ്റ്റഡിൽ വിട്ടത്. ഇൗ മാസം 15 വരെയാണ് കസ്റ്റഡി കാലാവധി.
അങ്കമാലിയിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തിച്ച് പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ സരിത്തിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേസിന്റെ തുടരേന്വഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സരിത്തിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.
സരിത്തിന്റെ ഫോൺ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ സരിത്ത് നശിപ്പിക്കുകയും ഫോൺ ഫോർമാറ്റ് ചെയ്ത് കളഞ്ഞതായും കണ്ടെത്തി. ഇൗ തെളിവുകൾ വീണ്ടെക്കാൻ സൈബർ, ഫോറൻസിക് വിദഗ്ധരുടെ സഹായം ആവശ്യമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല