സ്വന്തം ലേഖകൻ: പൊലീസിനെ ജനകീയമാക്കാന്‍ പുതിയ പദ്ധതി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ആരായും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും മേഖലാ ഐ.ജിമാര്‍ക്കും ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി.
സ്റ്റേഷനില്‍ പരാതി നല്‍കുന്നവരില്‍ പത്ത് പേരെ, വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിക്കുക. പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടാവുന്ന മോശം പെരുമാറ്റം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസിന്റെ ഭാഗത്തും നിന്നുമുണ്ടായ സമീപനം, പരാതിയില്‍ എടുത്ത നടപടികള്‍, നടപടികളില്‍ തൃപ്തനാണോ തുടങ്ങിയ വിവരങ്ങള്‍ പരാതിക്കാരനില്‍ നിന്നും നേരിട്ടറിയാന്‍ വേണ്ടിയാണിത്.
റേഞ്ച് ഡി.ഐ.ജിമാര്‍, മേഖലാ ഐ.ജിമാര്‍ എന്നിവര്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്നുള്ള 10 പേരെ തെരഞ്ഞെടുത്ത് ഫോണില്‍ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലെ 10 പരാതിക്കാരെ ദിവസവും വൈകീട്ട് ഫോണില്‍ വിളിക്കും.
പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരാതിയില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും ബെഹ്‌റ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടാതെ ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. ക്രൈം ആന്‍ഡ് ക്രമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തില്‍ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല