സ്വന്തം ലേഖകന്‍: കൊല്ലത്ത് നടന്നത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്; യുവതി മരിക്കുമ്പോള്‍ തൂക്കം 20 കിലോ; ഭക്ഷണമായി കൊടുത്തിരുന്നത് പഞ്ചസാര വെള്ളം. ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ മാതാവ് ഗീതാലാലും വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും തുഷാരയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറെ ദുരൂഹതകള്‍നിറഞ്ഞ സ്ഥലത്താണ് ചന്തുലാലും കുടുംബവും താമസിച്ചിരുന്നത്. വലിയ തകരഷീറ്റുകള്‍ ഉപയോഗിച്ച് പുരയിടം പൂര്‍ണമായും മറച്ചിരുന്നു. മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കുമായി ധാരാളംപേര്‍ ഇവിടെയെത്തിയിരുന്നു. അയല്‍വാസികളെയോ ബന്ധുക്കളെയോ ഇവര്‍ വീടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
അതിനിടെ, വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും മൂന്നുതവണ മാത്രമാണ് തുഷാരയെ കാണാന്‍ അനുവദിച്ചതെന്ന് മാതാവ് വിജയലക്ഷ്മി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി മകളെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
തുഷാരയെ പലപ്പോഴും മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും പോലീസില്‍ 27 തവണ പരാതി നല്‍കിയിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. സ്ത്രീധനത്തെചൊല്ലി പട്ടിണിക്കിട്ട് അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് തുഷാര(27) മരണപ്പെട്ടത്. മാര്‍ച്ച് 27നായിരുന്നു സംഭവം.
മാസങ്ങളായി വെറും പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. മരണസമയത്ത് വെറും 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ശരീരത്തിന്റെഭാരം. ഇതാണ് യുവതിയുടെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കാരണമായത്. സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീതാലാലിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല