സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ശ്മശാനങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് അനുശോചന സംഗമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെതിരെ മുൻസിപ്പാലിറ്റി കർശന നടപടിയെടുക്കും. ആളുകൂടിയുള്ള വിവാഹ ചടങ്ങുകൾക്ക് വിലക്ക് നിലവിലുണ്ടെങ്കിലും കുവൈത്തി കുടുംബങ്ങളിൽ ഇത്തരം ചടങ്ങുകൾ നടക്കുന്നതായാണ് റിപ്പോർട്ട്.
ദീവാനിയകളിലെ ഒത്തുകൂടലുകളിലും ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഏത് ഒത്തുകൂടലുകളും നടപടിക്ക് കാരണമാവും. പൊതുപരിപാടികൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഭയവും ജാഗ്രതയും ജനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ കൂടി വരികയാണ്.
കുവൈത്തിൽ കോവിഡ് വാക്സിൻ ലഭ്യമായാൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പൂർണതോതിൽ ആയേക്കും. അമേരിക്കയിൽനിന്ന് കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറെടുക്കുന്നുണ്ട്. വാക്സിൻ ഫലപ്രാപ്തി പരീക്ഷിച്ച് ഉറപ്പാക്കിയാൽ വിമാനത്താവള പ്രവർത്തനം പൂർണതോതിൽ ആകുമെന്ന് എയർപോർട്ട് കാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി പറഞ്ഞു.
കുവൈത്ത് വിമാനത്താവള പ്രവർത്തനം രണ്ടാം ഘട്ടത്തിൽ 60 ശതമാനം ശേഷിയിലേക്കും മൂന്നാം ഘട്ടത്തിൽ പൂർണതോതിലേക്കും വർധിപ്പിക്കുമെന്നായിരുന്നു നേരേത്തയുള്ള തീരുമാനം. ഇപ്പോൾ 15 ശതമാനം ശേഷിയിൽ താഴെയാണ്. ആഗസ്റ്റ് ഒന്നുമുതൽ മുതൽ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും എന്ന് തീരുമാനിച്ചിരുന്നെങ്കിലും 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്ക് നിലവിലുള്ളതിനാലാണ് കുറഞ്ഞ തോതിലാണ് പ്രവർത്തനം.
ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി കുവൈത്തിലെ വലിയ പ്രവാസിസമൂഹങ്ങളൊക്കെ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ വരുന്നു. പൊതുവിൽ യാത്ര നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.ട്രാവൽ അസോസിയേഷനുകളുടെയും വിമാനക്കമ്പനികളുടെയും സമ്മർദവും സർക്കാരിന് അവഗണിക്കാനാവില്ല.
പി.സി.ആർ സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിലുള്ളത് വേണമെന്ന നിബന്ധനയിൽ ഇളവ് നൽകിയതും ആറു വയസ്സിനു താഴെയുള്ളവർക്ക് പി.സി.ആർ പരിശോധന ഒഴിവുനൽകിയതും ഇൗ അർഥത്തിലാണ്.ക്വാറൻറീൻ കാലാവധി രണ്ടാഴ്ചയുള്ളത് ഏഴു ദിവസമായോ അതിൽ കുറവ് ആയോ മാറ്റുന്നതും പരിഗണനയിലാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല