1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2019

സ്വന്തം ലേഖകന്‍: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജനവിധി ഏഴ് ഘട്ടമായി ; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.

ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളില്‍ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് എല്ലായിടത്തും ഫലമറിയാം.

ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരളം, മേഘാലയ, മിസോറം, നാഗാലാന്റ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന!ഡമാന്‍ നിക്കോബര്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ഡല്‍ഹി, പോണ്ടിച്ചേരി, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. അസം, ഛത്തീസ്ഗഡ് എന്നീ സംസ്ഥനങ്ങളില്‍ മൂന്ന് ഘട്ടമായി. ഝാര്‍ഘണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടമായും ബീഹാര്‍, യു.പി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായും നടക്കും.

എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ വിവിപാറ്റ് എണ്ണും. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉണ്ടാകും. രാജ്യത്താകെ 88 കോടി വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1.5 കോടി കന്നിവോട്ടര്‍മാര്‍. 10 ലക്ഷം പോളിങ് ബൂത്തുകളാണുണ്ടാവുക. പോളിങ് ബൂത്തുകളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വിദ്യാഭ്യാസം സംബന്ധിച്ചും സാമ്പത്തികസ്ഥിതി സംബന്ധിച്ചും വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളുടെ പത്രിക തള്ളും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പിന്നാലെ നല്‍കും. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.